കസാഖിസ്ഥാൻ: എട്ട് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ എക്‌സ്‌പെഡീഷൻ 74 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി (Expedition 74 returns to Earth). നാസയുടെ ബഹിരാകാശയാത്രികൻ ക്രിസ് വില്ല്യംസും റഷ്യൻ കോസ്‌മോനോട്ടുകളായ സെർജി കുദ്-സ്വെർകോവും സെർജി മിഖേവും സഞ്ചരിച്ച സോയൂസ് MS-28 പേടകം പാരച്യൂട്ടിന്റെ സഹായത്തോടെ കസാഖിസ്ഥാനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
സോയൂസ് MS-28 പേടകം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.33ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത് മടക്കയാത്ര ആരംഭിച്ചു. തുടർന്ന് വൈകിട്ട് 3.55ഓടെ കസാഖിസ്ഥാനിലെ നിശ്ചിത ലാൻഡിങ് മേഖലയിലാണ് പേടകം സുരക്ഷിതമായി ഭൂമിയെ സ്പർശിച്ചത്. ലാൻഡിങ്ങിന് പിന്നാലെ രക്ഷാപ്രവർത്തക സംഘം ബഹിരാകാശ യാത്രികരെ പുറത്തെടുത്ത് പ്രാഥമിക ആരോഗ്യപരിശോധനകൾ നടത്തി. എക്‌സ്‌പെഡീഷൻ 74 ദൗത്യത്തിനിടെ ദീർഘകാല ബഹിരാകാശ യാത്ര മനുഷ്യശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമായി ബന്ധപ്പെട്ട നിർണായക ഗവേഷണങ്ങളാണ് സംഘം നടത്തിയത്. ബഹിരാകാശത്ത് കഴിയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അസ്ഥികളുടെയും പേശികളുടെയും ആരോഗ്യനില, ഹൃദയ-രക്തചംക്രമണ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കും ഭൂമിയിലെ ആരോഗ്യപരിപാലന രംഗത്തിനും നിർണായക വിവരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
ബഹിരാകാശ ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളും ചികിത്സാരംഗത്ത് പ്രയോജനപ്പെടാവുന്ന ഗവേഷണങ്ങളും ദൗത്യത്തിന്റെ ഭാഗമായി പൂർത്തിയാക്കി. ഈ പഠനങ്ങളുടെ തുടർച്ചയായ ഗവേഷണ പ്രവർത്തനങ്ങളാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള എക്‌സ്‌പെഡീഷൻ 75 സംഘം മുന്നോട്ടുകൊണ്ടുപോകുക. എക്‌സ്‌പെഡീഷൻ 74 സംഘം മടങ്ങിയതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴായി. മലയാളി വംശജനായ നാസ ബഹിരാകാശയാത്രികൻ അനിൽ മേനോനും നിലവിൽ എക്‌സ്‌പെഡീഷൻ 75 ദൗത്യസംഘത്തിന്റെ ഭാഗമായി ഗവേഷണ പ്രവർത്തനങ്ങൾ തുടരുകയാണ്.
Summary: The Expedition 74 crew safely returned to Earth after completing an eight-month mission aboard the International Space Station. Their Soyuz MS-28 spacecraft landed in Kazakhstan, while Expedition 75, including NASA astronaut Anil Menon, continues scientific research aboard the ISS.


