വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന് പുറമെ, തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്.(Trump assassination attempt, accused sentenced to life without parole)
2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ചാണ് ട്രംപിനെ വധിക്കാൻ റയാൻ റൂത്ത് ശ്രമം നടത്തിയത്. അന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ട്രംപിനെ ലക്ഷ്യമിട്ട് തോക്കുമായി എത്തിയ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യത്തിനായി മാരകായുധം ഉപയോഗിച്ചു, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, വികൃതമാക്കിയ സീരിയൽ നമ്പറുള്ള തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങൾ. പ്രതി ചെയ്ത കുറ്റം അങ്ങേയറ്റം ഗൗരവകരമാണെന്നും യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫെഡറൽ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കേസിൽ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. വിധി കേട്ടതിന് പിന്നാലെ കോടതി മുറിയിൽ വെച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിക്കാൻ പ്രതി ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

