ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിന്റെ തെളിവാണ് രാജിയെന്നും, യുവാക്കളുടെയും വിദ്യാർഥികളുടെയും ശക്തിയാണ് ഇതിലൂടെ തെളിഞ്ഞതെന്നും പ്രിയങ്ക പ്രതികരിച്ചു. (Priyanka Gandhi on Dharmendra Pradhan resignation)
“ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും ദിവസമാണ്. രാജ്യത്തെ വിദ്യാർഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസമാണിത്. ഭരണഘടനയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാവരും നിങ്ങളോടൊപ്പമുണ്ട്,” എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സമരത്തിനിടെ വിദ്യാർഥികൾ വലിയ രീതിയിലുള്ള ആക്രമണങ്ങളും സമ്മർദ്ദങ്ങളും നേരിട്ടിട്ടും പിന്നോട്ടുപോയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ വിദ്യാർഥികളുടെ പോരാട്ടത്തിനൊപ്പം നിന്നെന്നും ഇത് വിദ്യാർഥികളുടെ വിജയമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം, ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും രംഗത്തെത്തി. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം പ്രതിപക്ഷം തുടക്കം മുതൽ നിലകൊണ്ടിരുന്നുവെന്നും യുവജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെ നിലപാട് മാറ്റാൻ നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ജലപീരങ്കിയും കണ്ണീർവാതകവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഒടുവിൽ സർക്കാർ ചർച്ചകൾക്ക് തയ്യാറാകേണ്ടി വന്നെന്നും വേണുഗോപാൽ ആരോപിച്ചു. ’56 ഇഞ്ച്’ എന്ന അഹങ്കാര രാഷ്ട്രീയം ഇനി രാജ്യത്ത് അംഗീകരിക്കപ്പെടില്ലെന്നും അദ്ദേഹം വിമർശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ഹിമാചൽ പ്രദേശിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്രം രാഷ്ട്രീയ പക്ഷപാതം കാണിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
Summary: Congress leaders Priyanka Gandhi and K.C. Venugopal hailed Union Education Minister Dharmendra Pradhan’s resignation as a major victory for student protests over NEET irregularities. They said the movement showed the power of youth voices and criticised the government’s handling of the demonstrations.


