സനാ: യെമനിലെ ഹൂത്തി സായുധ വിഭാഗത്തിന്റെ സൈനികശേഷി ശക്തിപ്പെടുത്തുന്നതിനായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡർമാരെയും സൈനിക ഉപദേഷ്ടാക്കളെയും മിസൈൽ-ഡ്രോൺ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും യെമനിലേക്ക് രഹസ്യമായി എത്തിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട്. നാല് വ്യത്യസ്ത സ്രോതസുകളെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. (Iran Missile Drone Equipment To Yemen)
റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 13-ന് തെഹ്റാനിൽ നിന്ന് പുറപ്പെട്ട മഹാൻ എയർ വിമാനത്തിലാണ് ഐആർജിസി ഉദ്യോഗസ്ഥരും സൈനിക സാമഗ്രികളും യെമനിലേക്ക് എത്തിയത്. വിമാനം ആദ്യം ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനായിലേക്ക് പോകാനിരുന്നെങ്കിലും, സനാ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഹോദൈദ തുറമുഖ നഗരത്തിലേക്ക് വഴിതിരിച്ചുവിട്ടതായും സ്രോതസുകൾ പറയുന്നു.
രണ്ട് ഇറാനിയൻ സ്രോതസുകളുടെ വിവരമനുസരിച്ച്, 10 മുതൽ 21 വരെ ഐആർജിസി അംഗങ്ങൾ, അതിൽ മുതിർന്ന കമാൻഡർമാരും ഉൾപ്പെടെ, വിമാനത്തിലുണ്ടായിരുന്നു. പുതിയ മിസൈൽ സംവിധാനങ്ങളുടെ ഉപയോഗത്തിലും സൈനിക പരിശീലനത്തിലും ഹൂത്തികളെ സഹായിക്കാനാണ് ഇവരെ നിയോഗിച്ചതെന്നും, ഹൂത്തി പ്രവർത്തനങ്ങൾക്ക് ധനസഹായമായി സ്വർണവും വിമാനത്തിൽ കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹൂത്തി അനുകൂല മാധ്യമപ്രവർത്തകനായ അബ്ദുൽ റഹ്മാൻ അൽ-അഹ്നോമി ഈ ആരോപണങ്ങൾ തള്ളി. വിമാനത്തിലുണ്ടായിരുന്നവർ മുഴുവൻ സാധാരണ പൗരന്മാരാണെന്നും സൈനിക വിദഗ്ധരെ യെമനിലേക്ക് അയച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൂത്തികൾ നേരത്തെയും തങ്ങൾ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രോക്സി സേനയല്ലെന്നും ആയുധങ്ങൾ സ്വതന്ത്രമായി വികസിപ്പിക്കുന്നവരാണെന്നും അവകാശപ്പെട്ടിട്ടുണ്ട്.
ഹൂത്തികളുടെ സൈനിക ശേഷി വർധിപ്പിക്കാനുള്ള ഇറാന്റെ പുതിയ നീക്കം ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും സമുദ്രസുരക്ഷയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ലോക വ്യാപാരത്തിനും എണ്ണക്കപ്പൽ ഗതാഗതത്തിനും നിർണായകമായ ഈ കടൽപാതയിൽ ഹൂത്തികളുടെ ആക്രമണ സാധ്യത വർധിക്കുമെന്ന വിലയിരുത്തലാണ് സുരക്ഷാ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.
റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, വിമാനം യെമനിലെത്തിയതിന് പിന്നാലെ ഹൂത്തികൾ സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലൂടെ സഞ്ചരിക്കുന്ന സൗദി എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതോടെ നാല് വർഷമായി നിലനിന്നിരുന്ന സൗദി-ഹൂത്തി വെടിനിർത്തൽ ധാരണ പ്രായോഗികമായി അവസാനിച്ചുവെന്ന വിലയിരുത്തലും ശക്തമായി.
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ വിവരമന്ത്രി മൊഅമ്മർ അൽ-ഇര്യാനിയും ഐആർജിസി ഉദ്യോഗസ്ഥരുടെയും സൈനിക ഉപകരണങ്ങളുടെയും വരവ് സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര കപ്പൽഗതാഗതത്തെ ഭീഷണിപ്പെടുത്താനുള്ള ഹൂത്തികളുടെ ശേഷി വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
Summary: Reuters reported that Iran allegedly flew IRGC commanders, military advisers and missile-related equipment to Yemen to strengthen the Houthi movement. While Iranian and Houthi officials denied the allegations, the reported deployment has raised fresh concerns over Red Sea security and regional tensions.


