ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കാൻ വിസമ്മതിച്ചു (Delhi High Court NIA Probe). കോടതിയുടെ നിരീക്ഷണങ്ങൾക്ക് പിന്നാലെ ഹർജിക്കാരൻ ഹർജി പിൻവലിച്ചതോടെ കേസ് തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിഷേധത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന നാശനഷ്ടങ്ങളുടെയും അക്രമസംഭവങ്ങളുടെയും വിവരം ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ചിട്ടുണ്ടെന്നും നിയമപ്രകാരം അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു കേസ് എൻഐഎയ്ക്ക് അന്വേഷണത്തിനായി കൈമാറണമോ എന്നത് കേന്ദ്രസർക്കാരിന്റെ തീരുമാനവിഷയമാണെന്നും, അതിനുള്ള നിർദേശം നൽകുന്നത് കോടതിയുടെ ചുമതലയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിക്കാരന്റെ അഭിഭാഷകനോട് ഹർജി പിൻവലിക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഹർജിക്കാരൻ തന്നെ അപേക്ഷ പിൻവലിക്കുകയായിരുന്നു. ഇതോടെ “ഹർജി പിൻവലിച്ചതിനാൽ തള്ളുന്നു” എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ മുൻ വൈസ് പ്രസിഡന്റായ സതീഷ് കുമാർ അഗർവാളാണ് ഹർജി സമർപ്പിച്ചത്. കോക്റോച്ച് ജനത പാർട്ടി നയിച്ച പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തതും വിദേശ ധനസഹായം ലഭിക്കുന്ന സംഘടനകളുടെ പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങളും പ്രതിഷേധത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നുവെന്നായിരുന്നു ഹർജിയിലെ വാദം.
ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, ദേശീയ സുരക്ഷയെയും രാജ്യത്തിന്റെ പരമാധികാരത്തെയും ബാധിക്കുന്ന ഘടകങ്ങൾ കണ്ടെത്തുകയാണെങ്കിൽ എൻഐഎ ഉൾപ്പെടെയുള്ള പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താൻ നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ജൂൺ 20 മുതൽ പ്രതിഷേധം തുടരുകയാണ്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നിരുന്നു. സംഭവത്തിൽ നിരവധി പ്രതിഷേധക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
Summary: The Delhi High Court declined to entertain a PIL seeking an NIA probe into the July 20 Parliament march led by the Cockroach Janta Party, observing that only the Centre can decide on referring a case to the NIA. Following the court’s remarks, the petitioner withdrew the plea.


