കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ മരണം സൃഷ്ടിച്ച തീരാവേദനയിൽ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ പേരക്കുട്ടിയുടെ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള നബദീപിലെ ശാന്തിപുർ വൈദ്യുത ശ്മശാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധുക്കളുടെയും ശ്മശാന ജീവനക്കാരുടെയും സയോജിതമായ ഇടപെടലിൽ ജീവൻ രക്ഷിക്കാനായെങ്കിലും യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.(Man Jumps Into Electric Crematorium Furnace With Deceased Grandmother in West Bengal )
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മുത്തശ്ശിയുടെ മൃതദേഹം ഇലക്ട്രിക് ചൂളയിലേക്ക് തള്ളിക്കയറ്റി വാതിൽ അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ദ്രജിത് പെട്ടെന്ന് ചൂളയ്ക്കുള്ളിലേക്ക് ചാടിവീണത്. കണ്ടുനിന്നവർ ഉടൻ തന്നെ സാഹസികമായി യുവാവിനെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇന്ദ്രജിതിനെ നബദീപിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞത് മുതൽ യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Summary
A 30-year-old man named Indrajit Biswas suffered severe burn injuries after attempting to end his life by jumping into an electric crematorium furnace along with his grandmother’s body in Nadia, West Bengal. Devastated by her death, he made the sudden move during the final rites, but alert relatives and crematorium staff managed to pull him out in time.


