ന്യൂഡൽഹി: പരീക്ഷാ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച നടത്താമെന്നും സർക്കാരിന് യാതൊരുവിധ വാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി നാല് തവണ സി.ജെ.പി നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് അപ്പീൽ ചെയ്തു.(Centre Offers Talks CJP Rejects Invitation Demands Discussion At Jantar Mantar)
എന്നാൽ, കേന്ദ്രസർക്കാരിന്റെ ഈ ചർച്ചാ ക്ഷണം സി.ജെ.പി വക്താക്കൾ തള്ളി. ചർച്ചകൾ ഏതെങ്കിലും മന്ത്രിമാരുടെ വസതിയിലോ ഓഫീസിലോ അല്ല, മറിച്ച് സമരം നടക്കുന്ന ജന്തർ മന്തറിലാണ് നടക്കേണ്ടതെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്കെ വ്യക്തമാക്കി. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ജെ.പി. നദ്ദയുടെ വീട്ടിലേക്ക് പോകണമോ എന്ന് സമരവേദിയിൽ വെച്ച് അദ്ദേഹം ജനങ്ങളോട് ചോദിച്ചപ്പോൾ ‘വേണ്ട’ എന്ന ശക്തമായ മറുപടിയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നത്. ജനങ്ങളുടെ തീരുമാനമാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മന്ത്രിമാരുടെ അടുത്തേക്ക് പോകില്ലെന്നും ജനകീയ ദർബാർ നടക്കുന്ന ജന്തർ മന്തറിലേക്ക് മന്ത്രിമാർ വരണമെന്നും സി.ജെ.പി ചീഫ് വക്താവ് സൗരവ് ദാസും വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ ജന്തർ മന്തറിന് സമീപമുള്ള പൊതുവായ ഏതെങ്കിലും സ്ഥലത്ത് ചർച്ച നടത്താമെന്നും, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലാതെ നടത്തുന്ന നിഷ്ഫലമായ ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും സി.ജെ.പി വ്യക്തമാക്കി.
Story Summary
Union Minister Jitendra Singh offered talks with the Cockroach Janata Party (CJP) at JP Nadda’s residence or office regarding ongoing student protests over paper leaks. However, the CJP rejected the invitation, asserting that any discussion must take place at the protest site at Jantar Mantar or a neutral venue nearby.


