കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.(Sabarimala gold theft case, Thanthri’s bail plea in court today)
സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ വാദം.
എന്നാൽ, സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആചാരപരമായ കാര്യങ്ങൾ മാത്രമാണ് താൻ നിർവഹിച്ചതെന്നും കണ്ഠര് രാജീവര് വാദിക്കുന്നു.കേസിൽ ഇതുവരെ മൂന്ന് പ്രതികൾ ജാമ്യം നേടി. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. എസ്. ശ്രീകുമാറിനും ജാമ്യം അനുവദിച്ചിരുന്നു.
ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, കട്ടിളപ്പാളി കേസിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച വാദം കേൾക്കും. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായകരമാകുന്നുണ്ട്.

