അമ്മ സംഘടനയിലെ കൂട്ടരാജികൾക്കിടെ വൈകാരികമായ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയിലെ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ നിരന്തരം ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു (Tiny Tom Resignation). സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമാണ് താൻ രാജിവെക്കുന്നതെന്നും, അംഗങ്ങളുടെ വിളികൾ താൻ അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. തന്നാൽ കഴിയുന്ന വിധത്തിൽ എന്നും സഹപ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്നും ടിനി ടോം വ്യക്തമാക്കുന്നു.
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കത്ത് പങ്കുവെച്ചത്. 2018 മുതൽ ഇന്നലെ വരെ ലാലേട്ടന്റെയും പിന്നീട് ശ്വേത മേനോന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും, സത്യസന്ധമായി കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ വന്ന ആരോപണങ്ങൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ തള്ളിക്കളയുകയും തനിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നുവെന്നും, എന്നാൽ അതൊന്നും താൻ മാധ്യമങ്ങളിൽ വലിയ വാർത്തയാക്കാൻ പോയിട്ടില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുക്കുന്നുവെന്നും സത്യമേ ജയിക്കൂ എന്ന് തെളിഞ്ഞുവെന്നും ടിനി ടോം കൂട്ടിച്ചേർക്കുന്നു.
ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. എന്നാൽ താൻ എവിടെ പോയാലും താൻ നിങ്ങളുടെ സ്വന്തം സഹോദരനായി തന്നെ തുടരുമെന്നും, അംഗങ്ങളുടെ വിളികൾ താൻ അവഗണിക്കില്ലെന്നും അദ്ദേഹം തന്റെ കത്തിൽ പറയുന്നുണ്ട്. സംഘടനയിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങൾക്കിടെ ടിനി ടോമിന്റെ ഈ രാജിയും തുറന്ന കത്തും സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Summary: Actor Tiny Tom has resigned from his executive position in the ‘AMMA’ organization, issuing an emotional open letter citing that he was targeted for speaking out against injustices within the association. He clarified that while he is stepping down from his administrative duties, he remains committed to supporting his fellow members and will not ignore their calls.

