കൊച്ചി: സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദനവും വിതരണവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യപാനികളെ കുറയ്ക്കുന്നതിന് പകരം മദ്യപാനികളുടെ പുതിയ തലമുറയെ സൃഷ്ടിക്കാനാണ് ഈ നയം വഴിയൊരുക്കുകയെന്ന് സമിതി വക്താവ് ആരോപിച്ചു.(KCBC Anti-Liquor Committee Criticizes Low Alcohol Policy In Kerala)
വീര്യം കുറഞ്ഞ മദ്യം എന്ന പേരിൽ വിപണിയിലിറക്കുന്നത് കൂടുതൽ ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ മദ്യലഹരിയിലേക്ക് ആകർഷിക്കാനാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന്റെ വീര്യം കുറയ്ക്കുന്നത് അതിനെ കൂടുതൽ സുരക്ഷിതമായി ചിത്രീകരിച്ച് ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. മദ്യ ഉൽപ്പാദകരുടെ ആവശ്യപ്രകാരം നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമാണെന്ന് സമിതി സംശയിക്കുന്നു. സാധാരണക്കാരുടെ ആരോഗ്യത്തേക്കാൾ മദ്യക്കമ്പനികളുടെ ലാഭത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാൻ ശ്രമിച്ചിരുന്ന അതേ ആർജ്ജവം ഇപ്പോഴത്തെ സർക്കാരും പുലർത്തണം. ലഹരിവിരുദ്ധ പോരാട്ടങ്ങൾ നടത്തുമ്പോൾ തന്നെ മദ്യത്തിന് അടിമകളെ സൃഷ്ടിക്കുന്ന നയങ്ങൾ സർക്കാർ തിരുത്തണം. മദ്യലഭ്യത വർദ്ധിപ്പിക്കുന്നത് സാമൂഹികമായ തകർച്ചയ്ക്കും കുടുംബങ്ങളുടെ താളംതെറ്റലിനും കാരണമാകും. ഈ നയത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.
Story Summary
KCBC Temperance Commission has strongly criticized the government’s decision to promote low-alcohol beverages, terming it a strategy to create a new generation of alcohol consumers rather than reducing consumption. The committee accused the government of prioritizing the interests of the liquor lobby and corporate profits over public health, demanding a complete rollback of the policy and a return to the path of gradual prohibition.

