ലാ പാസ്: ബൊളീവിയയിൽ 50 ദിവസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നിയന്ത്രണാതീതമായതോടെ പ്രസിഡന്റ് റോഡ്രിഗോ പാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്തുള്ള ടെലിവിഷൻ സന്ദേശത്തിലൂടെയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിലൂടെ, രാജ്യത്തെ പ്രധാന പാതകളിലെ തടസ്സങ്ങൾ നീക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ ലഭിക്കും.(Bolivia Declares State Of Emergency As Protests Paralyze The Country)
രാജ്യത്തെ സാമ്പത്തിക കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ധന സബ്‌സിഡികൾ വെട്ടിക്കുറച്ചതാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ ഡോളറിന്റെ ദൗർലഭ്യവും രൂക്ഷമായത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി നടന്ന ചർച്ചകൾക്ക് പിന്നാലെയായിരുന്നു സർക്കാരിന്റെ ഈ നടപടി.
തുടക്കത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെയുള്ള സമരമായിരുന്നെങ്കിലും, പിന്നീട് ഇത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വലിയ പ്രക്ഷോഭമായി മാറി. ഇന്ധന വില കുറയ്ക്കുമെന്നും വിവാദമായ ഭൂമി പരിഷ്കാരങ്ങൾ പിൻവലിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല. കൂലി വർദ്ധനവ്, ഇന്ധന-ഡോളർ ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു. മുൻ പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
പ്രക്ഷോഭകർ പ്രധാന റോഡുകൾ ഉപരോധിച്ചത് രാജ്യത്തെ ഗതാഗതത്തെയും ഭക്ഷ്യ-ഇന്ധന-മരുന്ന് വിതരണത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനായ ‘ബൊളീവിയൻ വർക്കേഴ്‌സ് കോൺഫെഡറേഷനുമായി’ സർക്കാർ ഒരു കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, അതിനു പിന്നാലെയാണ് സ്ഥിതി വഷളായതും പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും.
Story Summary
Bolivian President Rodrigo Paz has declared a state of emergency to restore order following 50 days of crippling anti-government protests triggered by fuel subsidy cuts and economic instability. Despite a recent deal with the main labor union (COB), the country remains paralyzed by road blockades, prompting the president to authorize military deployment to clear essential supply routes.

