കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെ പിടികൂടാനായി അന്വേഷണം തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും പാലക്കാട്ടേക്കും വ്യാപിപ്പിച്ചു (Kochi Kaloor Women Assault Case). പ്രതി നിലവിൽ പോലീസിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ പെൺകുട്ടികൾ പുലർച്ചെ നാലരയോടെ ചായ കുടിക്കാൻ കടയിലെത്തിയപ്പോഴായിരുന്നു സംഭവം. കടയിലുണ്ടായിരുന്ന അക്രമിസംഘത്തിലെ ചില യുവതികളുമായി ആരംഭിച്ച തർക്കമാണ് പിന്നീട് അക്ബർ അലി പെൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതിലേക്ക് നയിച്ചത്. നഗരത്തിലെ പ്രമുഖ സെക്സ് റാക്കറ്റിന്റെ മുഖ്യ കണ്ണിയാണ് ഒളിവിൽ പോയ അക്ബർ അലി എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹോട്ടൽ ബിസിനസിന്റെ മറവിലായിരുന്നു ഇയാൾ മാസങ്ങളായി പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. മുൻപും കടവന്ത്ര പോലീസ് നടത്തിയ റെയ്ഡിൽ സമാനമായ അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: Kochi City Police Commissioner Kaliraj Mahesh Kumar stated that efforts are underway to arrest Akbar Ali, the prime accused in the assault of young female job aspirants in Kaloor. Investigative teams have been dispatched to Palakkad and neighboring states, following concrete evidence linking him to the crime. Police revealed that the accused is a key operative in a local sex racket, operating under the guise of a hotel business, and had previously been arrested by Kadavanthra police for similar offenses.

