തിരുവനന്തപുരം: കന്യാകുമാരി കടലിൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് വിഴിഞ്ഞത്ത് മാസങ്ങളായി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ ചരക്കുകപ്പൽ ‘എം.ടി. സോളിസ്’ ഒടുവിൽ യാത്രാനുമതി ലഭിച്ച് തീരം വിട്ടു (Foreign Ship MT Solis Leaves Vizhinjam). കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് ഔദ്യോഗികമായി യാത്രാനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ് കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്ര തിരിച്ചത്. കപ്പൽ പുറപ്പെടുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വിഴിഞ്ഞത്തുനിന്ന് ശേഖരിച്ചിരുന്നു. കപ്പലുടമകളുമായി വിവിധ വകുപ്പുകൾ നടത്തിയ നീണ്ട ചർച്ചകൾക്കും നിയമനടപടികൾക്കും ഒടുവിലാണ് കപ്പൽ വിട്ടയക്കാൻ കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് ഉത്തരവിറക്കിയത്. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാം സ്വദേശികളായ 20 ജീവനക്കാരാണ് നിലവിൽ ഈ കപ്പലിലുള്ളത്.
കഴിഞ്ഞ മാർച്ച് 7-ന് കന്യാകുമാരിക്കടുത്തുള്ള പുറംകടലിൽ വെച്ചാണ് എം.ടി. സോളിസ് കപ്പൽ കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ടിൽ ഇടിക്കുന്നത്. ശക്തമായ ഇടിയിൽ ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങിപ്പോയിരുന്നു. ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളിൽ കൊൽക്കത്ത സ്വദേശിയായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവരെ കടലിൽ കാണാതാകുകയും പിന്നീട് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ മറ്റ് 9 തൊഴിലാളികൾ പരുക്കുകളോടെയാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വിദേശ കപ്പലിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിന്തുടർന്ന് പുറംകടലിൽ തടഞ്ഞുവെക്കുകയായിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരുടെ നിർദ്ദേശപ്രകാരം കോസ്റ്റ് ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പലാണ് എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിൽ എത്തിച്ചത്. തുടര്ന്ന് കൊച്ചിയിൽ നിന്നെത്തിയ ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കപ്പലിൽ കയറി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ തുറമുഖം വിട്ടുപോകരുതെന്ന കൊച്ചി മർക്കന്റൈൽ മറൈൻ വകുപ്പിന്റെ കർശന ഉത്തരവിലാണ് കപ്പൽ ഇത്രയും കാലം വിഴിഞ്ഞത്ത് കിടന്നത്. മാസങ്ങളോളം കപ്പൽ ഇവിടെ കസ്റ്റഡിയിൽ തുടർന്നതു വഴി വാടക ഇനത്തിൽ മാത്രം കേരള മാരിടൈം ബോർഡിന് 30 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Summary: The foreign vessel M.T. Solis, which was detained at Vizhinjam for months following a mid-sea collision with a fishing boat, has set sail for Colombo after receiving clearance. The mercantile marine department in Kochi issued the travel order after successful negotiations with the ship owners regarding the March 7 accident that resulted in two fishermen missing. The vessel, carrying 20 Vietnamese crew members including Captain Le Van Tuan, contributed around 30 lakh rupees to the Kerala Maritime Board in anchorage revenue during its detention.

