കായംകുളം: ആലപ്പുഴ കായംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായ ആക്രമണം. പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ പെട്ട പുല്ലുകുളങ്ങര പ്രദേശത്താണ് വയോധികയ്ക്കും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള കൊച്ചുമകനും നായയുടെ കടിയേറ്റത് (Stray Dog Attack Kayamkulam). പുല്ലുകുളങ്ങര ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് വീട്ടുപരിസരത്തുവെച്ച് തെരുവുനായുടെ ആക്രമണം നേരിടേണ്ടി വന്നത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നുമാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
കായംകുളം പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ പ്രദേശത്ത് മുൻപും നിരവധി പേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പൊതുവഴിയിലൂടെ സാധാരണക്കാർക്ക് പേടി കൂടാതെ നടക്കാൻ പോലും പറ്റാത്ത സാഹചര്യമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലെന്ന് കാണിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്. മൂന്നു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് നേരെ വരെ ആക്രമണം ഉണ്ടായതോടെ ഭയത്തോടെയാണ് നാട്ടുകാർ ഇപ്പോൾ ഇവിടെ കഴിയുന്നത്. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Summary: A three-month-old infant and his 65-year-old grandmother were injured in a stray dog attack at Kayamkulam in Alappuzha district. The injured individuals were immediately rushed to the Kayamkulam Taluk Hospital, where the child’s injuries were reported to be minor. Local residents have expressed strong protest against local authorities for not taking active measures to control the rising stray dog menace in the area.

