റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: കൊണ്ടോട്ടിയിൽ രാത്രിയിൽ വ്യാപാര സ്ഥാപനം അടയ്ക്കുന്നതിനിടെ ഉടമയെയും മകനെയും ക്രൂരമായി മർദ്ദിച്ച് വൻ തുക കവർന്ന നാലംഗ സംഘത്തിലെ പ്രധാനിയെ നാട്ടുകാർ ജീവൻ പണയപ്പെടുത്തി പിടികൂടി (Kondotty gold workshop robbery Malappuram). മലപ്പുറം താനൂർ സ്വദേശി അയ്യൂബ് (46) ആണ് നാട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും, ഇതിൽ ഒരാളെക്കൂടി പോലീസ് രഹസ്യമായി കസ്റ്റഡിയിലെടുത്തതായാണ് ഏറ്റവും സൂചന.
ഇന്നലെ രാത്രി 9 മണിയോടെ കൊണ്ടോട്ടി തങ്ങൾസ് റോഡിൽ പ്രവർത്തിക്കുന്ന, സ്വർണ്ണം ഉരുക്കി ആഭരണങ്ങൾ പണിയുന്ന സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ചാ ശ്രമം അരങ്ങേറിയത്. രാത്രിയിൽ കടയുടമയായ കുമാറും മകനും ചേർന്ന് സ്ഥാപനം അടയ്ക്കാനൊരുങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായി നാലംഗ ക്രിമിനൽ സംഘം അകത്തേക്ക് ഇരച്ചുകയറിയത്. തുടർന്ന് പ്രതികൾ അകത്തുനിന്നും ഷട്ടർ ഇടുകയും, കുമാറിനെയും മകനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി മേശപ്പുറത്തിരുന്ന പണം കവരുകയുമായിരുന്നു.
പണവുമായി പ്രതികൾ ഷട്ടർ തുറന്ന് പുറത്തേക്ക് ഓടിയതോടെ, പരിക്കേറ്റ കടയുടമ കുമാർ പ്രാണരക്ഷാർത്ഥം ഉറക്കെ ബഹളം വെച്ചു. ഈ ശബ്ദം കേട്ട് ഓടിക്കൂടിയ തങ്ങൾസ് റോഡിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വളയുകയായിരുന്നു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അയ്യൂബിനെ നാട്ടുകാർ മല്ലിട്ട് പിടികൂടി. ഇയാളിൽ നിന്നും കടയിൽ നിന്നും കവർന്ന രണ്ടര ലക്ഷം രൂപ മുഴുവനായും വീണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പ്രദേശത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Summary: A four-member gang assaulted a gold workshop owner, Kumar, and his son before robbing ₹2.5 lakh in Kondotty, Malappuram. While three fled, locals caught Ayyoob (46) from Tanur and recovered the money; police have reportedly zeroed in on a second suspect.

