തിരുവനന്തപുരം: കിളിമാനൂരിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്ത് (Nedumangadu Child Murder). ആമിനയുടെ 15 വയസ്സുകാരനായ സഹോദരൻ മുഹമ്മദിന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ആമിനയുടെ പിതാവ് ഷറീഫ് ആരോപിക്കുന്നത്. മുഹമ്മദിന്റെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
2024 ജൂണിലാണ് ആമിനയുടെ സഹോദരൻ മുഹമ്മദ് മരിക്കുന്നത്. നന്നായി നീന്തൽ അറിയാമായിരുന്നിട്ടും മുഹമ്മദിനെ വാമനപുരം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആമിനയെ ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അഷ്കറിന് ഈ കുടുംബത്തോട് കടുത്ത മുൻവൈരാഗ്യമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് മകന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബം സംശയിക്കുന്നത്.
“നിന്റെ സഹോദരനെ ഞാൻ ആറ്റിൽ മുക്കിക്കൊല്ലും അല്ലെങ്കിൽ വണ്ടിയിടിച്ച് കൊന്നുകളയും” എന്ന് അഷ്കർ മുൻപ് പലതവണ ആമിനയോട് ഭീഷണി മുഴക്കിയിരുന്നതായി പിതാവ് വെളിപ്പെടുത്തി. സ്കൂൾ ആവശ്യങ്ങൾക്കായി പുറത്തുപോയ മുഹമ്മദിനെ പിറ്റേ ദിവസമാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് സാധാരണ മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിലാണ്, അഷ്കറിന്റെ ഒന്നര വയസ്സുകാരനായ മകന്റെ കൊലപാതകം ഉൾപ്പെടെയുള്ള കൊടും ക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെ കുടുംബം ഇപ്പോൾ ദുരൂഹത ഉന്നയിക്കുന്നത്. ഈ മരണത്തിൽ അഷ്കറിന്റെ പങ്ക് പുറത്തുകൊണ്ടുവരാൻ പോലീസ് പ്രത്യേക അന്വേഷണം നടത്തണമെന്നാണ് ആമിനയുടെ കുടുംബത്തിന്റെ ആവശ്യം.

