കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. എന്നാൽ, കേസിൽ ഉൾപ്പെട്ട മറ്റ് 13 പ്രതികളും കുറ്റക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി.(Attappady Madhu Murder Case Kerala High Court Acquits First Accused Hussain Holds 13 Guilty)
നേരത്തെ വിചാരണക്കോടതിയായ മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതി വെറുതെവിട്ടിരുന്ന രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് ഹൈക്കോടതി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബവും സർക്കാരും പ്രതികളും നൽകിയ ഹർജികളിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
ഹുസൈനെതിരെ ചുമത്തിയിരുന്ന ഐ.പി.സി 304 പാർട്ട് 2 (മനപ്പൂർവ്വമല്ലാത്ത നരഹത്യ), ഐ.പി.സി 143 (നിയമവിരുദ്ധമായി സംഘം ചേരൽ) എന്നീ കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 24 സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ ഈ കേസിൽ ശാസ്ത്രീയ തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി അന്തിമ വിധിയിലേക്ക് എത്തിയത്.
പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും, പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും കാണിച്ച് മധുവിന്റെ കുടുംബം നൽകിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിൽ കോടതിയുടെ അന്തിമ തീരുമാനം ഉടൻ പുറത്തുവരും.2018 ഫെബ്രുവരി 22-നായിരുന്നു കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Story Summary
The Kerala High Court acquitted the first accused, Hussain, in the Attappady Madhu murder case while holding 13 other accused guilty. Notably, the High Court overturned the lower court’s decision for two accused who were previously acquitted by the Mannarkkad court, now finding them guilty.

