തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷനിലെ (എൻ.എച്ച്.എം) പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ സേവന കാലാവധി സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കി (National Health Mission Kerala Contract Tenure Reduced). കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലാവധി സാധാരണയായി ഒരു വർഷത്തേക്ക് പുതുക്കി നൽകുന്ന പതിവാണ് മൂന്ന് മാസമായി ചുരുക്കിക്കൊണ്ട് എൻ.എച്ച്.എം സംസ്ഥാന ഡയറക്ടർ പുതിയ ഉത്തരവിറക്കിയത്. ഇതോടെ, മൂന്ന് മാസം കഴിയുമ്പോൾ ജീവനക്കാരുടെ ജോലി വീണ്ടും വിലയിരുത്തിക്കൊണ്ടുള്ള ‘പെർഫോമൻസ് അപ്രൈസൽ’ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഈ നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ ഈ പുതിയ നീക്കം തങ്ങളെ ജോലിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനുള്ള തന്ത്രമാണോ എന്ന ആശങ്കയിലാണ് ജീവനക്കാർ ഇപ്പോൾ.
സംസ്ഥാനത്ത് നിലവിൽ പതിനേഴായിരത്തോളം എൻ.എച്ച്.എം ജീവനക്കാരാണ് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. ഇതിൽ 19 വർഷത്തോളമായി തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാരെപ്പോലും ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) ആരോപിച്ചു. നിപ, കോവിഡ് തുടങ്ങിയ മഹാമാരികളുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യരംഗത്തെ താങ്ങിനിർത്തിയ ജീവനക്കാരോടാണ് സർക്കാർ ഈ ക്രൂരത കാണിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ 40 ശതമാനം ഫണ്ടും കേന്ദ്ര സർക്കാരിന്റെ 60 ശതമാനം ഫണ്ടും ഉപയോഗിച്ചാണ് എൻ.എച്ച്.എം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഈ അപ്രതീക്ഷിത തൊഴിൽ വിരുദ്ധ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സി.ഐ.ടി.യു തീരുമാനിച്ചിരിക്കുന്നത്.
Summary: The Kerala government has drastically reduced the contract tenure of National Health Mission (NHM) health workers from one year to just three months. This unexpected move by the health ministry has triggered widespread anxiety among nearly 17,000 NHM employees regarding their job security. The CITU-backed NHM Employees Federation has strongly condemned the decision, alleging a conspiracy to terminate long-serving staff, and announced state-wide protests against the government.

