ന്യൂഡൽഹി: ആർഎസ്എസ് നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിയെ ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി ( C Sadanandan Master Rajya Sabha Nomination). ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കളെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 80(3) പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യേണ്ടതെന്നും സദാനന്ദൻ മാസ്റ്റർക്ക് ഈ മേഖലകളിൽ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ആണ് കോടതിയെ സമീപിച്ചിരുന്നത്.
എന്നാൽ, രാജ്യസഭയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അന്തിമ വിവേചനാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അർഹരായ വ്യക്തികളെ കണ്ടെത്തുന്നതിന് ഭരണഘടനയിൽ പ്രത്യേക മാർഗ്ഗരേഖകളോ കർശനമായ നിബന്ധനകളോ നിഷ്കർഷിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മുൻപ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ ഉള്ള കാരണത്താൽ ഒരാൾക്ക് രാജ്യസഭാ നാമനിർദ്ദേശത്തിനുള്ള യോഗ്യത നഷ്ടമാകില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. ഇതോടെ സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്.
Summary: The Delhi High Court has dismissed a Public Interest Litigation (PIL) challenging the presidential nomination of RSS leader C. Sadanandan Master to the Rajya Sabha. A division bench headed by Chief Justice D.K. Upadhyay ruled that the President holds the absolute discretionary power for such nominations under Article 80(3) of the Constitution. The court further clarified that having a political background or previously contesting elections does not disqualify an individual from being nominated to the Upper House.

