ടെഹ്റാൻ: മാസങ്ങളായി തുടരുന്ന യു.എസും (US) ഇറാനും (Iran) തമ്മിലുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്ക് താല്കാലിക ശമനം (US Iran ceasefire extension 2026). ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ പ്രാഥമിക ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നിർദ്ദേശത്തിന്മേൽ ഇനി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ഇറാന്റെ ഡ്രോൺ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, കഴിഞ്ഞ വ്യാഴാഴ്ച കുവൈറ്റിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയ ഈ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അണിയറയിൽ അടിയന്തര നയതന്ത്ര നീക്കങ്ങൾ സജീവമായത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങളും 60 ദിവസത്തെ താല്കാലിക വെടിനിർത്തൽ ധാരണാപത്രത്തിനാണ് ഇപ്പോൾ തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഈ താത്കാലിക വെടിനിർത്തൽ കാലയളവ് കൃത്യമായി നിലനിർത്തുന്നതിനൊപ്പം, ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഇറാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള (Nuclear Programme) ഉന്നതതല ചർച്ചകൾ വീണ്ടും പുനരാരംഭിക്കാനും ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസം ആദ്യവാരത്തിൽ നിലവിൽ വന്ന താത്കാലിക വെടിനിർത്തലിനെ സ്ഥിരമായൊരു സമാധാന കരാറാക്കി മാറ്റാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ ഈ യു.എസ് – ഇറാൻ നേരിട്ടുള്ള സംഘർഷത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
സൈനിക നാശനഷ്ടങ്ങൾക്ക് പുറമെ, ആഗോളതലത്തിൽ കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരാത്തെയും ഈ യുദ്ധം കടുത്ത രീതിയിൽ ബാധിച്ചിരുന്നു. ആഗോള വിപണിയിലേക്കുള്ള എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) ചരക്കുനീക്കം പൂർണ്ണമായി തടസ്സപ്പെടാൻ ഈ സംഘർഷം കാരണമായിരുന്നു. പുതിയ വെടിനിർത്തൽ ധാരണ നിലവിൽ വരുന്നതോടെ ആഗോള എണ്ണവിപണിയിലും കപ്പൽ ഗതാഗതത്തിലും വലിയ പുരോഗതിയുണ്ടാകുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ പ്രതീക്ഷ.
Story Summary : The United States and Iran have reportedly reached a preliminary agreement to extend their existing temporary ceasefire, which now awaits final approval from US President Donald Trump. This diplomatic breakthrough comes shortly after Iran targeted a US airbase in Kuwait on Thursday in retaliation for US strikes against Iranian drone operations. The proposed 60-day memorandum aims to maintain a pause in hostilities while reviving crucial talks regarding Iran’s nuclear program. The three-month conflict has already claimed thousands of lives and severely disrupted global shipping and oil trade through the strategic Strait of Hormuz.

