ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ സുപ്രീംകോടതിയിൽ ആരംഭിച്ച ദീർഘമേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഈ വർഷം ജനുവരി 29-നാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.(Supreme Court Verdict On SIR Electoral Rolls)
വോട്ടർമാരുടെ പൗരത്വം പരിശോധിക്കുന്നതിലേക്ക് വരെ വഴിമാറുന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്ന പുതിയ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ വോട്ടർമാർ തങ്ങളുടെ അർഹത വീണ്ടും തെളിയിക്കേണ്ടി വരുന്ന രീതിയിലാണ് പുതിയ നടപടികളെന്നും ഇത് വലിയൊരു വിഭാഗം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ കാരണമാകുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.
2025 ജൂൺ – സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് ഈ തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വലിയ രാഷ്ട്രീയ-നിയമ തർക്കങ്ങൾക്ക് വഴിതെളിച്ചിരുന്നു.
പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിന്റെ മൂന്നാം ഘട്ടവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനങ്ങളും സെൻസസ് രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണവും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വോട്ടർ പട്ടിക പരിഷ്കരണം പിന്നീട് മാത്രമായിരിക്കും പ്രഖ്യാപിക്കുക. വോട്ടവകാശത്തെയും ഭരണഘടനാ തത്വങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ ഇന്നത്തെ സുപ്രീംകോടതി വിധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായകമാകും.
Story Summary
The Supreme Court is set to deliver its verdict today on petitions challenging the constitutional validity of the Election Commission’s SIR of electoral rolls. The petitions, heard by a bench led by Chief Justice Surya Kant, argue that the aggressive voter verification process is unconstitutional and threatens the voting rights of millions across multiple phases nationwide.

