കൊച്ചി: കൊച്ചി നഗര കേന്ദ്രീകൃതമായി മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ ദുബായിലേക്ക് കടത്തി വൻ സെക്‌സ് റാക്കറ്റിനിരയാക്കിയ കേസിൽ അറസ്റ്റിലായ വനിതാ പ്രതികളായ അലീന, മഞ്ജിമ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു (Kochi model trafficking case Aleena Manjima). എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ (ബുധനാഴ്ച) വൈകിട്ട് അഞ്ച് മണി വരെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിലെ മുഖ്യപ്രതികളായ ബിലാൽ, സിന്ധു എന്നിവരുമായി ഇവർക്ക് എങ്ങനെയാണ് ബന്ധമുണ്ടായതെന്നും, റാക്കറ്റിലൂടെ ഇവർ നടത്തിയ വൻ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വരും മണിക്കൂറുകളിൽ പോലീസ് വിശദമായി ചോദ്യം ചെയ്യും.
കേരളത്തിൽ നിന്നും വിസിറ്റിംഗ് വിസയിലാണ് (Visiting Visa) പ്രതികൾ യുവതികളെ മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ചിരുന്നത്. അതീവ ആസൂത്രിതമായാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ദുബായിൽ എത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ കസ്റ്റമർമാർക്ക് കാണിച്ച് മുൻകൂട്ടി ഡീൽ ഉറപ്പിക്കും. തുടർന്ന് ഇരകളായ പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരമായ ലൈംഗിക ചൂഷണത്തിന് തള്ളിവിട്ടിരുന്നത്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയ ശേഷം, ഇത് നാട്ടിലുള്ള ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടികളെ പിന്നീട് സംഘം നിരന്തരം വേട്ടയാടിയിരുന്നത്. ഓരോ തവണയും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ ഈ സംഘത്തിന് മാത്രം 25,000 രൂപ വീതമാണ് കമ്മീഷനായി ലഭിച്ചിരുന്നത്. ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഈ റാക്കറ്റിലൂടെ നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇതുവരെ നാല് പ്രതികളാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. യുഎഇയിൽ ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രധാന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇവർക്കായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.പെൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മുഖ്യപ്രതികളായ ബിലാലിനെയും സിന്ധുവിനെയും കൂടുതൽ തെളിവെടുപ്പിനായി പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലെ പ്രമുഖ മോഡലുകൾക്കോ സിനിമ-സീരിയൽ രംഗത്തുള്ളവർക്കോ ഈ റാക്കറ്റുമായി ബന്ധമുണ്ടോയെന്ന കാര്യവും കൊച്ചി സിറ്റി പോലീസ് പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്.
Story Summary: The Ernakulam Magistrate Court remanded female accused Aleena and Manjima to police custody until tomorrow evening in the Kochi model trafficking and sex racket case. The gang lured victims to Dubai via visiting visas, drugged them, and collected lakhs daily.

