കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക് (Maala Parvathi allegations against AMMA association). സംഘടനയിലെ ഭാരവാഹികൾ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി രംഗത്ത് എത്തി. സംഘടനയുടെ യഥാർത്ഥ വരവുചെലവ് കണക്കുകൾ ജനങ്ങൾക്കും സാധാരണക്കാരായ അംഗങ്ങൾക്കും മുന്നിൽ അടിയന്തരമായി പുറത്തുവിടണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു.
താരസംഘടനയുടെ വലിയൊരു തുക ചില ഭാരവാഹികളുടെ താല്പര്യപ്രകാരം വകമാറ്റുന്നുണ്ടെന്ന സൂചന നൽകിക്കൊണ്ടാണ് മാലാ പാർവതിയുടെ ഈ തുറന്നടിപ്പ്. സംഘടന നടത്തിയ ഒരു പ്രമുഖ പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് മാലാ പാർവതി പ്രധാന ആരോപണം ഉന്നയിച്ചത്. പ്രശസ്ത കീബോർഡ് വാദകൻ സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി മാത്രം സംഘടനയുടെ ഫണ്ടിൽ നിന്ന് 13.5 ലക്ഷം (പതിമൂന്നര ലക്ഷം) രൂപ എഴുതിയെടുത്തിട്ടുണ്ട്. എന്നാൽ ഇത്രയും വലിയൊരു തുക ആ പരിപാടിക്ക് ചെലവായിട്ടില്ലെന്ന് ശക്തമായി വിശ്വസിക്കുന്ന ഭൂരിഭാഗം അംഗങ്ങൾ സംഘടനയ്ക്കുള്ളിലുണ്ടെന്ന് താരം വെളിപ്പെടുത്തി.
ചില പ്രധാന ഭാരവാഹികളുടെ അടുത്ത സുഹൃത്തുക്കളായ സ്പോൺസൺമാർക്ക് സംഘടനയ്ക്കുള്ളിൽ അനാവശ്യമായ പ്രത്യേക പരിഗണനകൾ ലഭിക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി. സംഘടനയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്താൻ ട്രഷറർ ഉണ്ണി ശിവപാലിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് മാലാ പാർവതി ആരോപിച്ചു.
സംഘടനയിൽ നിലവിൽ തുടരുന്ന ഈ കടുത്ത അച്ചടക്കമില്ലായ്മയ്ക്കും സാമ്പത്തിക തർക്കങ്ങൾക്കും പരിഹാരം കാണാൻ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമയിലെ മുതിർന്ന സീനീയർ താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. അൻസിബ ഹസൻ, കൃഷ്ണ എന്നിവർക്ക് പിന്നാലെ മാലാ പാർവതി കൂടി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് ‘അമ്മ’ സംഘടനയെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.
Story Summary: Actress Maala Parvathi has raised serious financial allegations against the Malayalam actors’ association AMMA, demanding the release of income and expenditure accounts. She questioned a ₹13.5 lakh expense for a Stephen Devassy musical event and criticized treasurer Unni Shivapal.

