തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഇടതുപക്ഷ അനുകൂലികളുടെ കടുത്ത സൈബർ ആക്രമണവും രാഷ്ട്രീയ വിവാദവും (Rathan Kelkar Appointed Principal Secretary To CM VD Satheesan). നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ സഹായിച്ചതിനും വിജയിപ്പിച്ചതിനുമുള്ള പ്രത്യുപകാരവും ‘ഉപകാരസ്മരണ’യുമാണ് ഈ നിയമനമെന്നാണ് പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് ഫലം വി.ഡി. സതീശൻ കൃത്യമായി പ്രവചിച്ചതും തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ തന്നെ പിന്നീട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതും കൂട്ടിവായിക്കണമെന്നും, ഇതിന് പിന്നിൽ ബി.ജെ.പിയുമായുള്ള പുതിയ രാഷ്ട്രീയ ധാരണകളുണ്ടെന്നും ഇടത് പ്രൊഫൈലുകൾ ആരോപിക്കുന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി വിമർശിച്ച പശ്ചാത്തലം ചൂണ്ടിക്കാട്ടി, ‘ബംഗാളിൽ രാഹുൽ വിമർശിച്ച കാര്യം കേരളത്തിൽ സതീശൻ നടപ്പാക്കി’ എന്ന തരത്തിലാണ് സൈബർ ഇടങ്ങളിലെ പരിഹാസം.
എന്നാൽ ഈ ആരോപണങ്ങളെയെല്ലാം പൂർണ്ണമായി തള്ളി കോൺഗ്രസും മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും തികച്ചും കാര്യശേഷിയുള്ള, സുതാര്യമായി പെരുമാറുന്ന ഒരു നിഷ്പക്ഷ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഖേൽക്കറെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതെന്നും കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് വ്യക്തമാക്കി. എം.ജി. രാജമാണിക്യത്തിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്മാറിയതിനെത്തുടർന്നാണ് രത്തൻ ഖേൽക്കറെ നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പിയുടെ സീൽ വന്ന വിവാദത്തിലോ തപാൽ വോട്ട് പ്രശ്നങ്ങളിലോ ഖേൽക്കർ തെറ്റുകാരനല്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിച്ച പരാതികൾ പരിഹരിച്ച് തികച്ചും നിഷ്പക്ഷമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വാദം.
Summary: The appointment of former Chief Electoral Officer Dr. Rathan U. Kelkar as the Principal Secretary to Kerala Chief Minister V.D. Satheesan has triggered a political controversy. Left-wing supporters on social media alleged that the appointment is a reward for favoring the UDF during the assembly elections, drawing parallels to instances criticized by Rahul Gandhi in West Bengal. However, the Congress leadership and the Chief Minister’s Office dismissed the allegations, stating that the appointment was based purely on the officer’s administrative merit and neutrality.

