ഭോപ്പാൽ: മധ്യപ്രദേശിനെ നടുക്കിയ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത്ഥ് സിങ് കഴിഞ്ഞ ദിവസം ജബൽപൂരിൽ വെച്ച് അറസ്റ്റിലായതിന് പിന്നാലെ പുതിയ വിവാദം ( Samarth Singh Court VIP Treatment Allegation). കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുൻപ് ജബൽപൂർ ജില്ലാ കോടതി പരിസരത്ത് പ്രതിക്ക് വൻ തോതിൽ വിഐപി പരിഗണന ലഭിച്ചതായാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ട്വിഷാ ശർമ്മയുടെ പിതാവിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അനുരാഗ് ശ്രീവാസ്തവയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുൻപ് ജില്ലാ സെഷൻസ് ജഡ്ജിയുടെ മുറിക്കുള്ളിൽ (കോർട്ട് റൂം നമ്പർ 32) പ്രതിക്ക് ഇരിക്കാൻ സൗകര്യം ചെയ്തതായും ഈ സമയം മുറിയുടെ വാതിലുകൾ അടച്ചിട്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 30,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്ത ഒരു പ്രതിയോടാണ് അധികൃതർ ഇത്തരത്തിൽ പെരുമാറിയതെന്ന് ട്വിഷയുടെ കുടുംബം കുറ്റപ്പെടുത്തി. വിരമിച്ച ജഡ്ജിയായ മാതാവ് ഗിരിബാല സിങ്ങിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതിഭാഗം നിരന്തരം ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് നാടകീയ രംഗങ്ങൾക്കൊടുവിലാണ് മാസ്കും തൊപ്പിയും ധരിച്ചെത്തിയ സമർത്ഥ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ ഭോപ്പാലിലെ കടാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ, ഹിന്ദു ആചാരപ്രകാരം ട്വിഷയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന സമർത്ഥിന്റെ ആവശ്യം കോടതി തള്ളി. സംഭവത്തിന് പിന്നാലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമർത്ഥ് സിങ്ങിന്റെ അഭിഭാഷക ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Summary: Serious allegations of VIP treatment have surfaced following the arrest of Twisha Sharma’s husband, Samarth Singh, in Jabalpur. Navnidhi Sharma’s counsel, Anurag Srivastava, alleged that before being taken into custody, Samarth was allowed to sit inside the locked chamber of the District and Sessions Judge. Despite a lookout notice and a reward of Rs 30,000 on him, the accused allegedly roamed freely, strengthening the family’s claim that his mother, retired judge Giribala Singh, is using her influence. Samarth, whose advocate license has now been suspended by the Bar Council of India, was shifted to Bhopal and will be produced in court today.

