ഭോപ്പാൽ: പ്രമുഖ മോഡലും ഡിജിറ്റൽ ക്രിയേറ്ററുമായ ട്വിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Twisha Sharma death case). മരണത്തിന് തൊട്ടുമുൻപ് ട്വിഷ ബ്യൂട്ടിപാർലർ സന്ദർശിക്കുന്ന സിസിടിവി (CCTV) ദൃശ്യങ്ങൾ കേസിൽ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. മെയ് 12-ന് ഉച്ചകഴിഞ്ഞ് ഭോപ്പാലിലെ ഭർതൃവീട്ടിലാണ് ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് മുൻപ് ട്വിഷ പാർലറിലെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചിരുന്നതായി സലൂൺ ഉടമ വെളിപ്പെടുത്തി.
മരണത്തിന് തലേദിവസം സലൂണിലെത്തിയ ട്വിഷ ഹെയർ മസാജും പെഡിക്യൂറും ചെയ്ത് വൈകുന്നേരം 6.15-ഓടെയാണ് അവിടെനിന്നിറങ്ങിയത്. എന്നാൽ ട്വിഷ മരിച്ചതിന് തൊട്ടുപിന്നാലെ ഭർതൃമാതാവ് ഗിരിബാല സിംഗ് സലൂണിലേക്ക് വിളിച്ച് മരുമകളുടെ സന്ദർശനത്തെക്കുറിച്ച് ആവർത്തിച്ച് അന്വേഷിച്ചതായി പാർലർ ഉടമ കിരൺ പരിഹാർ എൻഡിടിവിയോട് (NDTV) പറഞ്ഞു. ട്വിഷ എപ്പോഴാണ് വന്നത്, എപ്പോഴാണ് പോയത്, പണം എങ്ങനെയാണ് നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് അവർ തിരക്കിയത്.
അന്ന് ട്വിഷ പണം നൽകിയിരുന്നില്ലെന്നും ഫെബ്രുവരിയിൽ സഹോദരന്റെ വിവാഹത്തിനായി എടുത്ത പ്രീപെയ്ഡ് പാക്കേജാണ് ഉപയോഗിച്ചതെന്നും ഉടമ വ്യക്തമാക്കി. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്വിഷ പാർലറിൽ എത്തിയത്.
പോലീസിന് മുൻപേ സിസിടിവി ദൃശ്യങ്ങൾ കടത്തി; പിന്നിൽ ദുരൂഹ സംഘം
ട്വിഷയുടെ മരണവിവരം ഭർതൃമാതാവ് ഫോണിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെ, കറുപ്പും വെളുപ്പും വസ്ത്രം ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ദുരൂഹ സംഘം സലൂണിൽ എത്തിയതായി കിരൺ പരിഹാർ വെളിപ്പെടുത്തി. ഇതിൽ ഒരു സ്ത്രീ താൻ അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തുകയും ട്വിഷയുടെ സന്ദർശന ദൃശ്യങ്ങൾ പോലീസിന് ആവശ്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
തുടർന്ന് സിസിടിവി ടെക്നീഷ്യനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ ഇവർ നിർബന്ധപൂർവ്വം വാങ്ങി കൊണ്ടുപോവുകയായിരുന്നു. എന്നാൽ പോലീസിന്റെ പേരിൽ ദൃശ്യങ്ങൾ കടത്തിയ ഈ സംഘം ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതേസമയം , സ്ത്രീധനത്തിന്റെ പേരിൽ ട്വിഷയുടെ ഭർത്താവും ജില്ലാ കോടതി അഭിഭാഷകനുമായ സമർഥ് സിംഗും മാതാവും ചേർന്ന് ട്വിഷയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ട്വിഷയുടേത് ആത്മഹത്യയാണെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും കുടുംബത്തിന്റെ പരാതിയെ തുടർന്ന് മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർഥ് സിംഗിനെ പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞതിനു ശേഷം കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Story Summary: Crucial CCTV footage from a beauty parlor visited by model Twisha Sharma just hours before her death was allegedly taken by a mysterious group posing as lawyers. Following family allegations of dowry harassment, the MP High Court ordered a second post-mortem.

