തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് വീട് ഉറപ്പാക്കുന്ന ‘ലൈഫ് മിഷൻ’ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (LIFE Mission Disband). ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളെ തച്ചുതകർക്കുന്ന രാഷ്ട്രീയപ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ കേരളത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്ന് പാർട്ടി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലധികം വീടുകൾ യാഥാർത്ഥ്യമാക്കിയ മാതൃകാപരമായ പദ്ധതിയാണ് ലൈഫ് മിഷൻ. നിലവിൽ ഒരു ലക്ഷത്തിലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ, മുൻഗണനാ ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളും ഭൂമിയില്ലാത്ത നിരവധി ആളുകളുമുണ്ട്. അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണെന്ന് കണ്ടാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇതിനായി ഇച്ഛാശക്തിയോടെ പ്രവർത്തിച്ചത്. കേന്ദ്ര നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന തുക ഭവന പദ്ധതിക്കായി നൽകിയതും കേരളമാണ് (പട്ടികവർഗ്ഗ വിഭാഗത്തിന് 6 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് 4 ലക്ഷം രൂപയും). ലൈഫ് മിഷനൊപ്പം ഹരിതകേരളം, ആർദ്രകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ മറ്റ് മിഷനുകളും പരിച്ചുവിടാനുള്ള യുഡിഎഫ് നീക്കം അവരുടെ കപട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും വികസനങ്ങളെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
Summary: The CPM State Secretariat has strongly condemned the UDF government’s announcement to disband the ‘LIFE Mission’ housing project, terming it an anti-people move and a challenge to the public. Highlighting that the project successfully delivered over five lakh houses under the previous LDF regime, with another one lakh units under construction, the CPM warned of massive public protests across Kerala if the government does not withdraw the decision.

