തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലുള്ള ലത്തീൻ സഭയുടെ പരസ്യമായ അതൃപ്തി പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി പുതിയ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ. പുതിയ നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ലത്തീൻ സഭയുടെ തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തിയത്.(Fisheries Minister VE Abdul Ghafoor Meets Latin Church Archbishop )
സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് ചർച്ചയ്ക്ക് ശേഷം സഭാ പ്രതിനിധികൾ വ്യക്തമാക്കി. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ തീരദേശവുമായി ഏറെ അടുത്തുനിൽക്കുന്ന ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിനെതിരെ ലത്തീൻ സഭ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
തീരദേശ ജനതയുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ലീഗിന് കൈമാറിയതിലെ ആശങ്ക സഭാ നേതൃത്വം പരസ്യമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശൻ സർക്കാരിലെ ഫിഷറീസ് മന്ത്രിയായ അബ്ദുൽ ഗഫൂർ സഭാ ആസ്ഥാനത്തേക്ക് നേരിട്ടെത്തി അനുരഞ്ജനത്തിന് വഴിയൊരുക്കിയത്. അതിരൂപതാ ആസ്ഥാനത്തെത്തിയ മന്ത്രി, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സഭാ പ്രതിനിധികളായ മോൺ. ക്രിസ്തുദാസ്, ഫാ. ബീഡ് മനോജ് എന്നിവരുമായി 15 മിനിറ്റോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി.
Story Summary
Fisheries Minister VE Abdul Ghafoor visited Latin Catholic Archdiocese headquarters in Thiruvananthapuram to meet Archbishop Thomas J Netto. The visit aimed to resolve the Latin Church’s discontent over assigning the Fisheries portfolio to the Indian Union Muslim League (IUML). Following the 15-minute meeting, church representatives stated they would move forward cordially.

