തെഗുസിഗാൽപ: മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ വ്യാഴാഴ്ച ഉണ്ടായ രണ്ട് വ്യത്യസ്ത സായുധ ആക്രമണങ്ങളിൽ 6 പൊലീസുകാർ ഉൾപ്പെടെ കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടു. കരീബിയൻ തീരത്തെ ട്രുഹിയ്യോ മുനിസിപ്പാലിറ്റിയിലെ ഒരു തോട്ടത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ പത്തോളം തോട്ടം തൊഴിലാളികൾ വെടിയേറ്റ് മരിച്ചതായി നാഷണൽ പോലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ അറിയിച്ചു.(Honduras Coastal Attacks Leave Nineteen Dead Including Six Police Officers)
ഭൂമിയുടെ ഉടമസ്ഥതയെയും പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണത്തെയും ചൊല്ലിയുള്ള കർഷക തർക്കങ്ങൾ ദീർഘകാലമായി നിലനിൽക്കുന്ന പ്രദേശമാണിത്. പ്രദേശവാസികൾ അന്വേഷണ സംഘം എത്തുന്നതിന് മുൻപ് തന്നെ ചില മൃതദേഹങ്ങൾ മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
രണ്ടാമത്തെ ആക്രമണം ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള ഒമോവ മുനിസിപ്പാലിറ്റിയിലാണ് നടന്നത്. തലസ്ഥാനമായ തെഗുസിഗാൽപയിൽ നിന്ന് ഒമോവയിലേക്ക് ഗുണ്ടാസംഘങ്ങൾക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷനായി പോവുകയായിരുന്ന പോലീസ് സംഘത്തെയാണ് സായുധ സംഘം പതിയിരുന്ന് ആക്രമിച്ചത്. കൊല്ലപ്പെട്ട ആറ് ഉദ്യോഗസ്ഥരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെടുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ പോലീസും സായുധ സേനയും സംയുക്തമായി തിരിച്ചടി ആരംഭിച്ചതായി ഹോണ്ടുറാസ് സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂട്ടർമാരെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളും കാരണം ഹോണ്ടുറാസ് ദീർഘകാലമായി കടുത്ത സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ട്. പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹോണ്ടുറാസ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജുവാൻ ലോപ്പസ് കൊല്ലപ്പെട്ടത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഗ്ലോബൽ വിറ്റ്നസ് സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ നിരവധി പരിസ്ഥിതി പ്രവർത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്.
Story Summary
At least 19 people, including six police officers and ten plantation workers, were killed in two separate armed attacks along the coast of Honduras. The attacks occurred amid long standing agrarian disputes and anti-gang operations in the country. Authorities have deployed special investigative teams and armed forces to respond to the violence.

