കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ സുപ്രീംകോടതി വിധിയുടെ മറവിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ വൻ പോലീസ് സന്നാഹത്തെ ഉപയോഗിച്ചതിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സി.പി.എം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം ജില്ലയിൽ ഇത്തരമൊരു പോലീസ് അതിക്രമം ആരും പ്രതീക്ഷിച്ചതല്ലെന്ന് പി. രാജീവ് പറഞ്ഞു.(Malayidamthuruthu Eviction, P Rajeev Condemns Dalit Eviction And Police Action)
സംസ്ഥാനത്തെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടികൾ മുൻ ഇടതുപക്ഷ സർക്കാർ ആരംഭിച്ചിരുന്നതാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ആ സർവേ പൂർത്തിയാക്കി അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടികൾ പുതിയ സർക്കാർ സ്വീകരിക്കുന്നത് വരെ ശക്തമായ സമരം തുടരും. ഈ വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് പുതിയ ഉത്തരവുകളോ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയിടംതുരുത്ത് വിഷയത്തിന് പുറമെ വികസന-നിയമ കാര്യങ്ങളിൽ ഭരണകൂടത്തിന്റെ നിലപാടുകളെ പി. രാജീവ് ശക്തമായി ചോദ്യം ചെയ്തു. കെ-റെയിൽ പദ്ധതി റദ്ദാക്കാൻ തുനിയുന്ന യു.ഡി.എഫ്, എന്താണ് ബദൽ പദ്ധതിയെന്ന് വ്യക്തമാക്കണം. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തുരങ്ക പാതകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച ആളാണ് വി.ഡി. സതീശൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ല എന്നതുതന്നെയായിരുന്നു മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കൃത്യമായ നിലപാട്. ഈ തീരുമാനത്തിൽ കോടതി അലക്ഷ്യം നിലനിൽക്കില്ല എന്ന തരത്തിലുള്ള വ്യക്തമായ നിയമോപദേശമാണ് അന്ന് സർക്കാരിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമം വലിയ രാഷ്ട്രീയ വിവാദമായി മാറിയ പശ്ചാത്തലത്തിൽ, ഉന്നത ഉദ്യോഗസ്ഥർ പ്രതിരോധത്തിലായിരിക്കുകയാണ്. കുടിയൊഴിപ്പിക്കൽ സമയത്ത് യാതൊരുവിധ ബലപ്രയോഗവും പാടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ കർശന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് വൻതോതിൽ പോലീസ് സന്നാഹം ഉപയോഗിച്ച് ലാത്തിച്ചാർജ് നടത്തി എന്ന കാര്യത്തിൽ ആലുവ റൂറൽ എസ്.പി ഇന്ന് എറണാകുളം റേഞ്ച് ഐ.ജിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.
Story Summary
CPM leader P. Rajeev strongly criticized the police violence against Dalit families during an eviction drive at Malayidamthuruthu in Ernakulam, calling it unexpected in Chief Minister V.D. Satheesan’s home district. As the CPM launches protests demanding land titles for the residents, the Aluva Rural SP is set to submit a report to the Ernakulam Range IG regarding the use of force during this 15th eviction attempt.

