തിരുവനന്തപുരം: കേരളത്തിലെ പുതിയ യു ഡി എഫ് സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കാനുള്ള വഴി ഉപദേശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. വരാനിരിക്കുന്ന ജൂൺ 15-ഓടെയെങ്കിലും സംസ്ഥാനത്ത് സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. പൊതുഗതാഗതം സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും മാതൃകകൾ ഇതിനായി ചൂണ്ടിക്കാണിച്ചു. ആഗോള എണ്ണപ്രതിസന്ധിക്ക് പരിഹാരമായി കാർ യാത്രകൾ കുറയ്ക്കാൻ ബസ്, ട്രെയിൻ യാത്രകൾ സൗജന്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.(Thomas Isaac Challenges CM V D Satheesan On KSRTC Free Travel For Women)
ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ടാസ്‌മേനിയ സംസ്ഥാനങ്ങളും സ്‌പെയിൻ, ലക്‌സംബർഗ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളും പൊതുഗതാഗതം സൗജന്യമാക്കിയ ചരിത്രമുണ്ട്. നിലവിൽ ഇന്ത്യയിൽ തമിഴ്‌നാട്, കർണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നുണ്ട്. ഇതിനായി ഈ സംസ്ഥാനങ്ങൾ മാസം തോറും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.
| സംസ്ഥാനം | പ്രതിമാസ ചെലവ് (കോടി രൂപയിൽ) |
| കർണ്ണാടക | 330 – 360 |
| തെലങ്കാന | 280 – 300 |
| തമിഴ്‌നാട് | 200 – 220 |
| ആന്ധ്രാപ്രദേശ് | 162 – 243 |
| പഞ്ചാബ് | 50 |
കേരളത്തിൽ ഈ പദ്ധതി നടപ്പാക്കിയാൽ പ്രതിദിനം 2.5 കോടി മുതൽ 2.75 കോടി രൂപ വരെ സർക്കാരിന് അധികച്ചെലവ് വരും. അതായത് പ്രതിമാസം ഏതാണ്ട് 75 മുതൽ 82 കോടി രൂപ വരെ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി നൽകുന്ന 100 കോടിക്ക് പുറമെയാണിത്. ഈ തുക കൃത്യമായി നൽകാതെ പദ്ധതി കെഎസ്ആർടിസിയുടെ തലയിൽ കെട്ടിവെച്ചാൽ ഡീസൽ അടിക്കാൻ പണമില്ലാതെ സർവീസുകൾ മുടങ്ങുമെന്നും ജീവനക്കാരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഐസക് മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ഉന്നയിച്ച അവകാശവാദങ്ങളെ മുൻനിർത്തിയാണ് തോമസ് ഐസക്കിന്റെ ഈ രാഷ്ട്രീയ നീക്കം. സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ള 25,000 കോടിയുടെ റവന്യൂ കുടിശികയും സ്വർണ്ണ വിപണിയിൽ നിന്നുള്ള 15,000 കോടിയുടെ അധിക ജി.എസ്.ടിയും പിരിച്ചെടുക്കാൻ പുതിയ മുഖ്യമന്ത്രി ഇച്ഛാശക്തി കാണിക്കണമെന്നും, ആ പണം ഉപയോഗിച്ച് യു ഡി എഫിന്റെ ‘ഇന്ദിരാ ഗാരന്റികൾ’ ജൂൺ 15-നകം ഉടനടി നടപ്പിലാക്കണമെന്നും തോമസ് ഐസക് വെല്ലുവിളിച്ചു.
Story Summary
Former Finance Minister Dr. Thomas Isaac has urged the newly formed V D Satheesan government to implement free bus travel for women in KSRTC by June 15. Citing monthly expenses of other Indian states, Isaac challenged CM Satheesan to collect pending revenues to fund the UDF’s ‘Indira Guarantees’ without bankrupting KSRTC.

