തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാകാതെ മുന്നണി. പ്രധാന വകുപ്പുകളെച്ചൊല്ലി ഘടകകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും തർക്കം മുറുകിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ പശ്ചാത്തലത്തിൽ വി ഡി എസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ഇന്ന് രാവിലെ ചേരും. ഈ യോഗത്തിലുടനീളം വകുപ്പുവിഭജന ചർച്ചകൾ പൂർത്തിയാക്കി അന്തിമ പട്ടികയുമായി മുഖ്യമന്ത്രി ഇന്ന് തന്നെ ഗവർണറെ കണ്ടേക്കുമെന്നാണ് സൂചന.(Kerala Cabinet Portfolio Dispute Continues As Second Cabinet Meeting Held Today)
ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് നിലവിൽ ഏറ്റവും വലിയ തർക്കം നടക്കുന്നത്. ഈ വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ ലത്തീൻ സഭ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഫിഷറീസ് ലഭിച്ചില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. സമുദായ സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇത്രമാത്രം വഴങ്ങണോ എന്ന ചോദ്യം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. മറ്റൊരു പ്രധാന മാറ്റം ദേവസ്വം വകുപ്പിലാണ്. കെ മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ പി അനിൽകുമാറിന് നൽകിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുരളീധരന് ആരോഗ്യവകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നൽകാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പക്കലുള്ള അധിക വകുപ്പുകൾക്കായി കെ സി വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും വി ഡി സതീശൻ വഴങ്ങിയിട്ടില്ല. ടി സിദ്ദിഖ്, എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവരുടെ വകുപ്പുകളിലും നേരിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
അതേസമയം, ഇന്ന് രാവിലെ കൂടുന്ന രണ്ടാം മന്ത്രിസഭായോഗം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന വിഷയം ചർച്ച ചെയ്യും. മുൻ സർക്കാരിന്റെ വിവാദമായ കെ റെയിൽ വിജ്ഞാപനം റദ്ദാക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ഇതിനൊപ്പം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകും. സഭയിലെ ഏറ്റവും മുതിർന്ന അംഗമായ ജി. സുധാകരന്റെ പ്രോ ടേം സ്പീക്കറായുള്ള സത്യപ്രതിജ്ഞയും ഇന്ന് രാവിലെ ലോക്ഭവനിൽ നടക്കും. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.
Story Summary
Portfolios of ministers in the new V D Satheesan-led UDF government remain unallocated due to sorting disputes between Congress and Muslim League over key departments like Fisheries and Higher Education. Meanwhile, the second cabinet meeting is scheduled today to address the state’s economic crisis and the K-Rail project cancellation.

