ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേയിലെ പ്രമുഖ ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പരമ്പരാഗത ‘പാമ്പാട്ടി’യായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ, പാമ്പിന് പകരം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പാണ് അദ്ദേഹം കൈകളിൽ പിടിച്ചിരിക്കുന്നത്.(Norway Newspaper Sparks Controversy With Racist Cartoon Of PM Narendra Modi)
‘കൂർമ്മബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ പ്രമുഖ മാധ്യമപ്രവർത്തകൻ എഴുതിയ ലേഖനത്തോടൊപ്പമാണ് ഈ വിവാദ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയെ ഇപ്പോഴും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു ‘പാമ്പാട്ടികളുടെ നാടായി’ മാത്രം കാണാൻ ആഗ്രഹിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പ്രധാനമന്ത്രി മോദി നോർവേയിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി എന്ന വിവാദം പുകയുന്നതിനിടയിലാണ് പുതിയ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവേ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം മടങ്ങുകയായിരുന്ന പ്രധാനമന്ത്രി മോദിക്ക് നേരെ, പത്രത്തിലെ രാഷ്ട്രീയ നിരീക്ഷക കടുത്ത ചോദ്യങ്ങൾ ഉയർത്തിയിരുന്നു. “ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ താങ്കൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല?” എന്നായിരുന്നു അവരുടെ ചോദ്യം. ഇതിന്റെ ദൃശ്യങ്ങൾ അവർ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന ചർച്ചകൾ സജീവമായി.
തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലും ഇതേ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. ചില അറിവില്ലാത്ത എൻ.ജി.ഓകൾ എഴുതിവിടുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം വായിച്ച് വന്ന് ഇന്ത്യയെ വിലയിരുത്തരുത്. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വ്യക്തമായ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളുമുണ്ട്, എന്ന് അദ്ദേഹം തുറന്നടിച്ചു.
ഇതിനിടയിലാണ് പാമ്പാട്ടി കാർട്ടൂൺ കൂടി എത്തിയത്. ഇന്ത്യയുടെ അസൂയാവഹമായ ജി.ഡി.പി വളർച്ചയോടും ഡിജിറ്റൽ വിപ്ലവത്തോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. മുൻപ് 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇതേ രീതിയിൽ പരിഹസിച്ചിരുന്നു. നോർവേയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് എത്തിയിരുന്നു.
Story Summary
Norway’s leading newspaper triggered controversy by publishing a racist cartoon depicting PM Narendra Modi as a snake charmer during his official visit. This comes amid a heated debate on press freedom after a Norwegian journalist questioned PM Modi in Oslo, drawing a sharp response from Indian diplomats.

