സിനിമയിലെത്തിയ കാലം മുതൽ നേരിടേണ്ടി വന്ന കടുത്ത ബോഡി ഷെയ്മിങ്ങുകളെക്കുറിച്ചും തന്റെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ചും തുറന്നുപറഞ്ഞ് ദേശീയ അവാർഡ് ജേതാവും നടിയുമായ കീർത്തി സുരേഷ് (Keerthy Suresh weight loss). താൻ കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ചപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തതാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചവർക്കെതിരെയും, മെലിഞ്ഞപ്പോൾ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെയും ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ താരം ശക്തമായി പ്രതികരിച്ചു.
“2013-ൽ കരിയർ തുടങ്ങുമ്പോൾ എനിക്ക് ഫിറ്റ്‌നസിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. 2018-ൽ ‘മഹാനടി’ക്ക് ശേഷമാണ് വർക്കൗട്ടുകൾ ചെയ്യാൻ തുടങ്ങിയത്. ഹൈ-പ്രോട്ടീൻ ഡയറ്റിലൂടെയും കഠിനമായ വ്യായാമത്തിലൂടെയും 9 മാസം കൊണ്ട് ഞാൻ 10 കിലോ കുറച്ചു. എനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എന്നാൽ ആളുകൾ എന്നെ ‘ക്ഷീണിച്ചവൾ’ എന്ന് വിളിക്കാനും ഞാൻ ‘സർജറി’ ചെയ്തതാണെന്ന് പറയാനും തുടങ്ങി. എന്റെ കഠിനാധ്വാനത്തെ ഒരു കത്തിക്ക് താഴെ വെച്ച് വിലയിരുത്തിയത് എന്നെ ഒരുപാട് വേദനിപ്പിച്ചു.”
പിന്നീട് 2020-ൽ താൻ യോഗയിലേക്ക് തിരിഞ്ഞുവെന്നും അത് തനിക്ക് വലിയ ആത്മവിശ്വാസവും മാനസിക സമനിലയും നൽകിയെന്നും കീർത്തി വ്യക്തമാക്കുന്നു. നിലവിൽ സ്ട്രെങ്ത് ട്രെയിനിംഗ്, യോഗ, അനിമൽ ഫ്ലോ, കാർഡിയോ എന്നിവ സമന്വയിപ്പിച്ചാണ് താരം ഫിറ്റ്‌നസ് നിലനിർത്തുന്നത്.
View this post on Instagram
ഈ ലോകം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓർത്ത് ചിലപ്പോഴൊക്കെ അത്ഭുതം തോന്നാറുണ്ടെന്ന് കീർത്തി കുറിച്ചു. അടുത്തിടെ ശാരീരികമായും മാനസികമായും ചില തിരിച്ചടികൾ നേരിട്ടെന്നും എന്നാൽ എത്ര തളർന്നാലും താൻ തോറ്റുകൊടുക്കാൻ തയ്യാറല്ലെന്നും താരം കൂട്ടിച്ചേർത്തു.
കല്യാണി പ്രിയദർശൻ, മഞ്ജിമ മോഹൻ, അതുല്യ രവി തുടങ്ങിയ പ്രമുഖ താരങ്ങളും നിരവധി ആരാധകരും കീർത്തിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തെലുങ്കിൽ ‘ഉപ്പ് കാപ്പുറമ്പ്’, തമിഴിൽ ‘റിവോൾവർ റീത്ത’ എന്നിവയാണ് കീർത്തിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
Story Summary: Actress Keerthy Suresh recently opened up about her fitness journey and hit back at body shamers and plastic surgery rumors. She criticized the public’s hypocrisy, noting that people wanted her to lose weight when she was chubby, but accused her of undergoing surgeries and called her weak once she became fit.

