തിയേറ്ററുകളിൽ ചിരിപൂരം തീർത്തതിന് പിന്നാലെ ഒടിടിയിലും വൻ കുതിപ്പ് തുടരുകയാണ് സൈജു കുറുപ്പ് നായകനായ ‘മോഹിനിയാട്ടം’. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ചിത്രത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം (Mohiniyattam Malayalam Movie). ചിത്രത്തിൽ ‘ഗോവിന്ദരാജ’ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
കാൻ മീഡിയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുരാജ് ഈ സന്തോഷം പങ്കുവെച്ചത്.
“മലയാളികൾക്കിപ്പോൾ ഡാർക്ക് ഹ്യൂമർ ചിത്രങ്ങൾ വലിയ ഇഷ്ടമാണ്. ആ ഗണത്തിൽ പെട്ട ഏറ്റവും പുതിയ ചിത്രമാണ് ‘മോഹിനിയാട്ടം’. കഥ കേട്ടപ്പോൾ തന്നെ ഇതൊരു ഹിറ്റ് ഐഡിയ ആണെന്ന് തോന്നിയിരുന്നു. തിരക്കഥയും സംവിധാനവുമെല്ലാം ഗംഭീരമായി. മമ്മൂക്ക ഈ സിനിമ കണ്ടിട്ട് എന്നെ വിളിച്ചിരുന്നു. ‘നീ മരിച്ചഭിനയിച്ചു കേട്ടോ.. നീ മരിച്ചതിനുശേഷമുള്ള അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായി’ എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്,” സുരാജ് വെഞ്ഞാറന്മൂട് വ്യക്തമാക്കി.
സൈജു കുറുപ്പിന്റെ കരിയറിലെ 150-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘മോഹിനിയാട്ട’ത്തിനുണ്ട്. സൂപ്പർഹിറ്റായ ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ് സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കോമ്പോ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ്, സൈജു കുറുപ്പ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story Summary: The dark comedy movie Mohiniyattam, starring Saiju Kurup and Suraj Venjaramoodu, is receiving rave reviews on OTT after a successful theatrical run. Veteran actor Mammootty personally called and appreciated Suraj Venjaramoodu for his brilliant performance, especially praising his scenes portraying death in the film.

