കോയമ്പത്തൂർ: ഇരുഗൂരിൽ നിന്ന് കാണാതായ പതിമൂന്നുകാരനെ നൊയ്യൽ നദീതീരത്തെ ചതുപ്പ് നിലത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേയ് 15-ന് കാണാതായ ഇരുഗൂർ പുതു കോളനി സ്വദേശി ബി. തിവിഷ് ആണ് മരിച്ചത്. എ.ജി. പുതൂരിലെ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തിവിഷ്. സംഭവവുമായി ബന്ധപ്പെട്ട് തിവിഷിന്റെ സുഹൃത്തുക്കളായ 15, 13 വയസ്സുള്ള രണ്ട് ആൺകുട്ടികളെ സിംഗനല്ലൂർ പോലീസ് പിടികൂടി.(Coimbatore boy murder, Missing Thirteen Year Old Boy Found Dead Two Minor Friends Arrested For Murder)
മേയ് 15-ന് വൈകുന്നേരം സുഹൃത്തുക്കളായ രണ്ട് കുട്ടികൾക്കൊപ്പം പുറത്തുപോയ തിവിഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് പിതാവ് മേയ് 16-ന് പോലീസിൽ പരാതി നൽകിയിരുന്നു. മസാനിയമ്മൻ കോവിലിന് സമീപമുള്ള നൊയ്യൽ നദിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു കുട്ടികൾ. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ, തിവിഷ് തങ്ങൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ പരിചയമുള്ള മറ്റൊരാളുടെ സ്കൂട്ടറിൽ കയറിപ്പോയെന്നാണ് ഈ കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നത്.
പോലീസും ബന്ധുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായി ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് 15-കാരൻ പോലീസിനോട് സമ്മതിച്ചു.
അടിയേറ്റ് തിവിഷ് ബോധരഹിതനായി വീണതോടെ ഭയന്നുപോയ സുഹൃത്തുക്കൾ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അടിയേറ്റതിനെത്തുടർന്നാണോ അതോ ചതുപ്പിൽ വീണതാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കേസിൽ പ്രതിയായ 15-കാരനാണ് തിവിഷിനെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 13-കാരൻ ഈ ക്രൂരതയ്ക്ക് സാക്ഷിയായിരുന്നെങ്കിലും പേടി കാരണം വിവരം പുറത്തുപറഞ്ഞിരുന്നില്ല.
Story Summary
A 13-year-old missing schoolboy named B Thivish was found murdered on the banks of the Noyyal river in Coimbatore. Police arrested his two minor friends after a 15-year-old confessed to assaulting Thivish with a liquor bottle following a dispute over vulgar remarks.

