ഇസ്താംബുൾ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ഫിഫ ജനറൽ സെക്രട്ടറി മത്തിയാസ് ഗ്രാഫ്സ്ട്രോം ഇന്ന് (ശനിയാഴ്ച) ഇസ്താംബൂളിൽ വെച്ച് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) അധികൃതരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും ( FIFA Iran Football Federation Meeting Istanbul). ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനികാക്രമണത്തെത്തുടർന്ന് ജൂൺ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം സംശയത്തിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കേണ്ടത്.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുണ്ടെന്ന് ആരോപിച്ച് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിന് കാനഡ വിസ നിഷേധിച്ചതോടെയാണ് ആശങ്കകൾ വർദ്ധിച്ചത്. ലോകകപ്പ് സംയുക്തമായി നടത്തുന്ന അമേരിക്കയും കാനഡയും ഐആർജിസിയെ ഭീകര സംഘടനകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യത നേടിയ എല്ലാ ടീമുകൾക്കും വിവേചനമില്ലാതെ ആതിഥേയ രാജ്യങ്ങളിൽ പ്രവേശനം ഉറപ്പാക്കേണ്ടത് ഫിഫയുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.
മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും നിശ്ചയിച്ച വേദികളിൽ തന്നെ കളി നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആവർത്തിച്ചു. ജൂൺ 15-ന് ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. എല്ലാ ടീമുകൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഫിഫ വൃത്തങ്ങൾ അറിയിച്ചു.
Summary: FIFA Secretary-General Mattias Grafstrom is scheduled to meet Iranian Football Federation officials in Istanbul on Saturday to provide reassurances regarding Iran’s participation in the upcoming 2026 World Cup. Geopolitical tensions rose following joint US-Israeli military actions against Iran and the recent Canadian visa refusal for Iran’s FA President Mehdi Taj due to alleged IRGC links.

