വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള മൂന്നാം ഘട്ട നേരിട്ടുള്ള ചർച്ചകൾ വാഷിംഗ്ടണിലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പൂർത്തിയായി. എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകൾ അതീവ ക്രിയാത്മകമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വെള്ളിയാഴ്ചയും ചർച്ച തുടരും.(Israel Lebanon Peace Talks Third Round Concludes In Washington)
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ 23-ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്. ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ ഇത്തരം ചർച്ചകളുടെ ഭാഗമാകുന്നത് എന്നത് ശ്രദ്ധേയമാണ്. സൈനിക പിന്മാറ്റം, അതിർത്തി സുരക്ഷ, ഹിസ്ബുള്ളയുടെ നിരായുധീകരണം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളിൽ ധാരണയിലെത്താനാണ് ഈ ഘട്ടത്തിൽ ശ്രമിക്കുന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ച് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഉപദേശകൻ മൈക്കിൾ നീധാം, ലെബനനിലെ യുഎസ് അംബാസഡർ മൈക്കിൾ ഇസ എന്നിവരാണ് മധ്യസ്ഥത വഹിക്കുന്നത്. ഇസ്രായേൽ പക്ഷത്ത് നിന്ന് അംബാസഡർ യെഹീൽ ലെയ്റ്ററും ഐഡിഎഫ് സ്ട്രാറ്റജി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അമിചായ് ലെവിനും പങ്കെടുക്കുന്നു. ലെബനൻ പ്രതിനിധികളായി മുൻ അംബാസഡർ സൈമൺ കരം, ഇപ്പോഴത്തെ അംബാസഡർ നാദ ഹമദെ മൗവാദ് എന്നിവരും ചർച്ചകളിൽ പങ്കുചേരുന്നുണ്ട്. ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കങ്ങൾ ഇസ്രായേൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ച ശേഷം 400-ലധികം ഭീകരരെ വധിച്ചതായും ആയിരത്തിലധികം ആയുധങ്ങൾ പിടിച്ചെടുത്തതായും ഐഡിഎഫ് അറിയിച്ചു.
Story Summary
The third round of direct peace talks between Israel and Lebanon concluded in Washington, with US officials describing the eight-hour session as “productive.” This historic round, featuring military officials for the first time, aims to finalize a lasting security framework before the current three-week ceasefire extension expires.

