ജറുസലേം: ഗാസയിലെ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര സമാധാന ബോർഡ് പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് (Hamas Disarmament). ഹമാസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ അപ്രത്യക്ഷമാകണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ നിരായുധീകരണം ചർച്ചകൾക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 10-ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയായെങ്കിലും, രണ്ടാം ഘട്ടത്തിലേക്കുള്ള മാറ്റം ഹമാസിന്റെ നിരായുധീകരണത്തെ ചൊല്ലി തടസ്സപ്പെട്ടിരിക്കുകയാണ്. ഹമാസ് ആയുധങ്ങൾ കൈമാറുന്നതോടെ ഇസ്രായേൽ സേന പിന്മാറുകയും ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുകയും ചെയ്യുമെന്നാണ് സമാധാന പ്ലാൻ വിഭാവനം ചെയ്യുന്നത്. എന്നാൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും 850-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ കരാർ ലംഘിക്കുന്നതായും ഹമാസ് ആരോപിക്കുന്നു.
കരാർ ലംഘിക്കുന്ന കക്ഷിയെ തിരിച്ചറിയാൻ മ്ലാഡെനോവ് തയ്യാറാകണമെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പ്രതികരിച്ചു. ഏപ്രിൽ എട്ടിന് ഇറാനുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ 35 ശതമാനം വർദ്ധിച്ചതായി എസിഎൽഇഡി (ACLED) റിപ്പോർട്ട് ചെയ്യുന്നു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗാസയുടെ പകുതിയിലധികം ഭാഗവും ഇപ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Summary: Nickolay Mladenov, overseeing the US-brokered Gaza truce, stated that Hamas must disarm to proceed to the second phase of the ceasefire but can remain a political movement. While the first phase involved prisoner exchanges, the second phase focuses on disarmament and reconstruction. Hamas countered by accusing Israel of violating the truce, noting that over 850 Palestinians have been killed since the ceasefire began on October 10.

