തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളുടെ രണ്ട് വലിയ കടമ്പകൾ കടന്നാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത്. ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത നേതൃത്വ ചർച്ചകളിലെ അതിജീവനം. ഈ ഇരട്ടവിജയം സതീശനെ ‘നിലപാടിന്റെ രാജകുമാരൻ’ എന്ന വിശേഷണത്തിന് അർഹനാക്കുന്നു.(VD Satheesan Journey From Student Leader To Kerala Chief Minister)
1964 മേയ് 31-ന് എറണാകുളം നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായാണ് സതീശന്റെ ജനനം. പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറായി തുടങ്ങിയ ആ രാഷ്ട്രീയ യാത്ര തേവര എസ്.എച്ച്. കോളജിലെ യൂണിയൻ ഭാരവാഹിത്വത്തിലൂടെയും എം.ജി. സർവകലാശാല യൂണിയൻ ചെയർമാൻ പദവിയിലൂടെയും കരുത്താർജ്ജിച്ചു. എൻ.എസ്.യു. ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേശീയ തലത്തിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴും രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.
2001 മുതൽ പറവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സതീശൻ, ഇത്തവണയും മികച്ച ഭൂരിപക്ഷത്തിലാണ് സഭയിലെത്തിയത്. മികച്ച നിയമസഭാംഗത്തിനുള്ള ഇരുപത്തഞ്ചിലേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി തുടങ്ങിയവയുടെ അധ്യക്ഷനായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. 2021 മുതൽ 2026 വരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളാണ് യു.ഡി.എഫിനെ ഭരണത്തിലേക്ക് തിരികെ എത്തിച്ചതിൽ നിർണ്ണായകമായത്.
ലക്ഷ്മിപ്രിയയാണ് ഭാര്യ. ഏക മകൾ ഉണ്ണിമായ. കെ.പി.സി.സി. ഉപാധ്യക്ഷൻ, രാഷ്ട്രീയകാര്യ സമിതി അംഗം, തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. തന്റെ അറിവും അനുഭവസമ്പത്തും ഉപയോഗിച്ച് കേരളത്തെ പുതിയ വികസന പാതയിലേക്ക് നയിക്കുക എന്ന വലിയ ദൗത്യമാണ് പുതിയ മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്.
Story Summary
V.D. Satheesan has emerged as the Chief Minister of Kerala after overcoming both an electoral battle and intense internal party discussions. From his roots in student politics to serving as a distinguished legislator since 2001 and the Leader of the Opposition from 2021 to 2026, Satheesan’s strategic leadership led the UDF to a historic comeback in the 2026 elections.

