ന്യൂഡൽഹി: ഇന്ത്യയിലെ സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് ആശങ്കാജനകമായി തുടരുന്നതായി നീതി ആയോഗിന്റെ 2026 മെയ് മാസത്തെ റിപ്പോർട്ട്. ‘സ്കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ട് പ്രകാരം പത്ത് വിദ്യാർത്ഥികളിൽ ഒരാൾ വീതം ഈ ഘട്ടത്തിൽ പഠനം നിർത്തുന്നു (NITI Aayog School Dropout Rates). സാമ്പത്തിക പ്രയാസങ്ങൾ, തൊഴിൽ മേഖലയിലേക്കുള്ള നേരത്തെയുള്ള പ്രവേശനം, അപര്യാപ്തമായ സ്ഥാപന സൗകര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയ ശരാശരി 11.5 ശതമാനമായി കുറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളിലും സാഹചര്യം ഇപ്പോഴും മോശമാണ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്ക് (20%) രേഖപ്പെടുത്തിയിരിക്കുന്നത്. അരുണാചൽ പ്രദേശ്, കർണാടക (18.3%), അസം (17.5%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഗുജറാത്ത് (16.9%), മധ്യപ്രദേശ് (16.8%) എന്നീ സംസ്ഥാനങ്ങളും ഉയർന്ന നിരക്കുള്ള പട്ടികയിലുണ്ട്.
അതേസമയം, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ മേഖലയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ചണ്ഡീഗഡ് (2%), ജാർഖണ്ഡ് (3.5%), ലക്ഷദ്വീപ് (4.1%), ഉത്തരാഖണ്ഡ് (4.6%), കേരളം (4.8%) എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് നിരക്ക്. മുൻപ് 14.5 ശതമാനമായിരുന്ന കേരളത്തിലെ നിരക്ക് 4.8 ശതമാനത്തിലേക്ക് കുറയ്ക്കാനായത് വലിയ നേട്ടമാണ്. ഒഡീഷ, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കഴിഞ്ഞ പത്ത് വർഷത്തിനിടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിൽ വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹയർ സെക്കൻഡറി തലത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിൽ രാജ്യം പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും സെക്കൻഡറി തലത്തിലെ കൊഴിഞ്ഞുപോക്ക് പരിഹരിക്കപ്പെടാത്ത വലിയൊരു വെല്ലുവിളിയായി തുടരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Summary: NITI Aayog’s May 2026 report reveals that one in ten Indian students drops out at the secondary school level. While West Bengal has the highest dropout rate at 20%, Kerala (4.8%) and Jharkhand (3.5%) are among the best-performing states in student retention.

