കെയ്‌റോ: ഖാർത്തൂം വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന സുഡാൻ സൈന്യത്തിന്റെ ആരോപണം യുഎഇ ശക്തമായി നിഷേധിച്ചു (UAE denies Sudan airport attack). എത്യോപ്യയിൽ നിന്ന് പറന്നുയർന്ന യുഎഇയുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു സുഡാന്റെ ആരോപണം. എന്നാൽ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സുഡാൻ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ ആരോപണങ്ങളെന്ന് യുഎഇ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
മൂന്ന് വർഷമായി തുടരുന്ന സുഡാൻ ആഭ്യന്തര യുദ്ധത്തിൽ പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ യുഎഇ സഹായിക്കുന്നുണ്ടെന്ന് സുഡാൻ സൈന്യം നേരത്തെയും ആരോപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ, എത്യോപ്യയിലെ ബഹിർ ദാർ വിമാനത്താവളത്തിൽ നിന്ന് യുഎഇ ഡ്രോണുകൾ പറന്നുയരുന്നതിന്റെ ചിത്രങ്ങളും ഫ്ലൈറ്റ് പാതകളും സുഡാൻ സൈനിക വക്താവ് പുറത്തുവിട്ടിരുന്നു.
സുഡാൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എത്യോപ്യയും പ്രസ്താവനയിലൂടെ അറിയിച്ചു. അയൽരാജ്യങ്ങളുടെ ഇടപെടലുകൾക്കെതിരെ ഈജിപ്തും സൗദി അറേബ്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖാർത്തൂം വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തെ സൗദി അറേബ്യയും ഈജിപ്തും അപലപിച്ചു. സമാധാന ചർച്ചകളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ പക്ഷവും പിന്മാറണമെന്ന് യുഎസ് ഭരണകൂടത്തിന്റെ മുതിർന്ന ഉപദേശകൻ മസാദ് ബൗളോസ് ആവശ്യപ്പെട്ടു. സൈന്യവും ആർഎസ്എഫും തമ്മിലുള്ള അധികാര തർക്കത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം സുഡാനെ തകർത്തിരിക്കുകയാണ്. നിലവിൽ ഡാർഫർ മേഖലയിലും എത്യോപ്യൻ അതിർത്തിയോട് ചേർന്ന ബ്ലൂ നൈൽ സ്റ്റേറ്റിലും പോരാട്ടം ശക്തമാണ്. അടുത്തിടെ മാത്രം പ്രവർത്തനം പുനരാരംഭിച്ച ഖാർത്തൂം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം സുഡാനിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary: The United Arab Emirates has denied allegations by the Sudanese army that its drones were used in an attack on Khartoum airport. Sudan claimed the drones were launched from Ethiopia, but both the UAE and Ethiopia have rejected these claims as “fabrications.” International leaders, including those from Saudi Arabia, Egypt, and the US, have expressed concern over the escalation and warned against external interference in the Sudanese civil war.

