ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. തന്നെ ‘ചെറ്റ’ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണെന്ന് സുധാകരൻ പരിഹസിച്ചു. സിപിഎം പഴയ സിപിഎം അല്ലാതായി മാറിയെന്നും അതുകൊണ്ടാണ് താൻ പാർട്ടി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.(G Sudhakaran Slams Pinarayi Vijayan After Ambalappuzha Election Victory 2026)
സിപിഎം രാഷ്ട്രീയം പറയാതെ എന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിച്ചത്. എന്നെ അധികാര ദുർമോഹിയെന്ന് വിളിച്ചു. എന്നാൽ അധികാരം ജനങ്ങളെ സേവിക്കാനാണ്, കിട്ടുമ്പോൾ ആസ്വദിക്കാനുള്ളതല്ല. ഇപ്പോഴത്തെ രീതി കമ്മ്യൂണിസ്റ്റ് രീതിയല്ല, സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ സിപിഎമ്മിന്റെ ഉരുക്കുകോട്ടയല്ലെന്നും താൻ മത്സരിച്ചപ്പോഴാണ് അവിടെ പാർട്ടി ജയിച്ചു തുടങ്ങിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനവിധി തന്നോടൊപ്പമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മന്ത്രി സജി ചെറിയാനെതിരെയും സുധാകരൻ ആഞ്ഞടിച്ചു. വകതിരിവില്ലാതെ സംസാരിക്കുന്നയാളാണ് സജി ചെറിയാൻ. അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇവർ തയ്യാറല്ല. പാർട്ടിയെ ആറടി മണ്ണിൽ കുഴിച്ചുമൂടി മണ്ണിട്ടിട്ടേ ഇവർ മാറൂ, സുധാകരൻ രൂക്ഷമായി വിമർശിച്ചു. സിപിഎം ഈ കനത്ത തോൽവി കണ്ടിട്ടെങ്കിലും തിരുത്താൻ തയ്യാറാകുമോ എന്ന് സുധാകരൻ ചോദിച്ചു.
Story Summary
Following his win in Ambalappuzha with UDF support, G. Sudhakaran slammed CM Pinarayi Vijayan and Saji Cheriyan. He called the CM’s verbal attacks a sign of ideological bankruptcy and predicted the downfall of the CPM due to its refusal to correct mistakes.

