ചെന്നൈ: തമിഴ്‌നാട്-പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാന്തിയാഗോ മാർട്ടിന്റെ കുടുംബത്തിന് ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ട മാർട്ടിൻ കുടുംബം, ഈ വിജയത്തോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.(Santiago Martin Family Wins Three Seats In Tamil Nadu Puducherry Elections 2026)
തമിഴ്‌നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച മാർട്ടിന്റെ ഭാര്യ ലീമ റോസ് മാർട്ടിൻ, ഡിഎംകെ സ്ഥാനാർത്ഥി ടി. പരിവള്ളലിനെ 2,739 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായിരുന്ന ലീമ, എതിരാളികളുടെ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ വിജയം സ്വന്തമാക്കിയത്. മധ്യ തമിഴ്‌നാട്ടിൽ നിന്ന് ജയിക്കുന്ന ആദ്യ എഐഎഡിഎംകെ വനിതാ പ്രതിനിധി എന്ന നേട്ടവും ഇവർ കൈവരിച്ചു.
നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കരുത്തുറ്റ മുഖമായി മാർട്ടിന്റെ മരുമകൻ ആദവ് അർജുന മാറി. ചെന്നൈ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് മത്സരിച്ച ആദവ്, 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡിഎംകെയുടെ കാർത്തിക് മോഹനെയാണ് തറപറ്റിച്ചത്. പാർട്ടിയുടെ നയരൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച ആദവ് അർജുനയുടെ വിജയം വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിനും ഊർജ്ജമേകും.
പുതുച്ചേരി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മാർട്ടിന്റെ മൂത്ത മകൻ ജോസ് ചാൾസ് മാർട്ടിൻ, ‘ലക്ഷ്യ ജനനായക കക്ഷി’ എന്ന സ്വന്തം പാർട്ടിയിലൂടെയാണ് നിയമസഭയിലെത്തിയത്. ബിജെപി-എഐഎൻആർസി സഖ്യത്തിന്റെ ഭാഗമായി കാമരാജ് നഗർ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം 10,205 വോട്ടുകളുടെ ഭൂരിപക്ഷം നേടി. പുതുച്ചേരിയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം.
Story Summary
The family of lottery tycoon Santiago Martin secured a historic win in the 2026 Assembly elections, with his wife, son, and son-in-law winning seats under different political banners in Tamil Nadu and Puducherry. Despite being represented by AIADMK, TVK, and a self-founded party, all three family members emerged victorious, solidifying their political influence.

