സഹാരൻപുർ: ഉത്തർപ്രദേശിലെ സഹാരൻപുരിനടുത്ത് ഡെറാഡൂൺ-പഞ്ചകുല ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു (Saharanpur Road Accident). ഹരിയാനയിലെ സോനിപത്തിൽ നിന്ന് ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിതവേഗതയിലെത്തിയ എസ്‌യുവി ഇടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഹൈവേയിൽ വെച്ച് വാഹനം റിവേഴ്‌സ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്ന് അതിവേഗതയിലെത്തിയ എസ്‌യുവി കാറിന്റെ പുറകിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തെറിച്ചുപോയി സമീപത്തെ ഡിവൈഡറുകളിൽ ഇടിക്കുകയും പൂർണ്ണമായും തകരുകയും ചെയ്തു. എസ്‌യുവിയും മറിഞ്ഞു. നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചരൺ സിംഗ്, അദ്ദേഹത്തിന്റെ ഭാര്യ സുധേഷ്, മരുമകൾ പ്രീതി, കൊച്ചുമകൻ ശിവാംഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രവീൺ, സഹദേവ് എന്നിവരുൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ട എസ്‌യുവി ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡ് ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് തെളിവായി പരിശോധിച്ചുവരികയാണ്.
Summary: Four family members from Sonipat, Haryana, were killed and three others critically injured in a tragic road accident near Saharanpur on the Dehradun-Panchkula Highway. The accident occurred when a speeding SUV rammed into their car while it was reversing. Local authorities and emergency services reached the scene promptly, but the four victims succumbed to their injuries. Police have launched an investigation, identifying overspeeding and negligent driving as the primary causes of the crash.

