ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒൻപത് പേരെ കാണാതായി. സിസിരി നദിയിൽ പെട്ടെന്നുണ്ടായ ജലനിരപ്പിന്റെ വർദ്ധനവാണ് പ്രളയത്തിന് കാരണമായത് (Arunachal Pradesh Flash Floods). കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെയുണ്ടായ അപകടം രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. തിരച്ചിൽ സംഘത്തിലെ ഏഴ് അംഗങ്ങളും രക്ഷപ്പെടുത്തിയ മൂന്ന് പേരും ഉൾപ്പെടെ പത്ത് പേർ സഞ്ചരിച്ചിരുന്ന റബ്ബർ ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ എത്തുന്നതിനായി ജില്ലാ ഭരണകൂടം ബോട്ടിന് പുറമെ ആനകളെയും ഉപയോഗിക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാലാണ് ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ഇതിനിടെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലവർഷം അടുത്ത ദിവസങ്ങളിൽ വ്യാപിക്കും. അതേസമയം, ഉത്തർപ്രദേശിൽ വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഡൽഹിയിൽ ജൂലൈ നാലിന് കാലവർഷം എത്തിയേക്കുമെന്നാണ് സ്കൈമെറ്റിന്റെ പ്രവചനം.
Summary: At least nine people are missing after flash floods triggered by the Sisiri River in Arunachal Pradesh’s Lower Dibang Valley. Rescue operations faced a severe setback when a rubber boat carrying ten people—including search team members and survivors—was swept away by strong currents. Local authorities have deployed boats and elephants to navigate difficult terrain for search and evacuation. Meanwhile, the India Meteorological Department (IMD) has forecast the advancement of the southwest monsoon into several northern states over the next few days, even as heatwave conditions are predicted for Uttar Pradesh.

