ബെംഗളൂരു: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. അഞ്ജലി എന്ന 23-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജീവിനെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു (Woman Stabbed to Death). ഞായറാഴ്ച രാത്രി 9:30-ഓടെയാണ് സംഭവം നടന്നത്. തൊഴിലിടത്തിൽ വെച്ച് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ മൂന്നോ നാലോ വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ രാജീവിന്റെ പശ്ചാത്തലത്തെ ചൊല്ലി അഞ്ജലിയുടെ വീട്ടുകാർ ഇവരുടെ വിവാഹത്തിന് എതിര് നിൽക്കുകയായിരുന്നു.
വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അഞ്ജലി രാജീവിനെ ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഞായറാഴ്ച വൈകുന്നേരം അത്താഴം കഴിക്കാനെന്ന വ്യാജേന രാജീവ് അഞ്ജലിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിവാഹത്തെക്കുറിച്ച് വീണ്ടും സംസാരിച്ചെങ്കിലും അഞ്ജലി വഴങ്ങിയില്ല. പ്രകോപിതനായ രാജീവ് താൻ കരുതിയിരുന്ന കത്തിയെടുത്ത് അഞ്ജലിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.
Summary: A 23-year-old woman, Anjali, was stabbed to death by her boyfriend, Rajeev, in Bengaluru on Sunday night. The couple, who had been in a four-year relationship, had been facing tension over their marriage, as the victim’s family opposed it due to the accused’s background. After Anjali began distancing herself, Rajeev invited her for dinner, where an argument escalated into the fatal attack. Police arrested Rajeev shortly after the incident and have launched a formal investigation.

