ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെയെ നിഷ്പ്രഭമാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുകാട്ടി (Tamil Nadu Election Results 2026). കനത്ത ഭരണവിരുദ്ധ തരംഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ, ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഇടതുപക്ഷ പാർട്ടികൾ നാല് സീറ്റുകൾ നേടി സാന്നിധ്യമറിയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. അഞ്ച് മണ്ഡലങ്ങളിൽ ജനവിധി തേടിയ സിപിഎം, കീഴ്വേളൂർ, പത്മനാഭപുരം എന്നീ മണ്ഡലങ്ങളിൽ വിജയിച്ചു.
കീഴ്വേളൂരിൽ സി.പി.എം സ്ഥാനാർത്ഥി ഡി. ലത 2,278 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ടിവികെയുടെ സെന്തിൽ പാണ്ഡ്യയെ പരാജയപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ നിർണ്ണായകമായ പത്മനാഭപുരം മണ്ഡലത്തിൽ ആർ. ചെല്ലസ്വാമി 15,569 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ ടിവികെയുടെ കൃഷ്ണകുമാറിനെ അട്ടിമറിച്ചു.
സിപിഐ സ്ഥാനാർത്ഥികളായ കെ. മാരിമുത്തു തിരുത്തുറൈപ്പൂണ്ടിയിലും, ടി. രാമചന്ദ്രൻ തള്ളി മണ്ഡലത്തിലും വിജയിച്ചു. മാരിമുത്തു 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിവികെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. തള്ളിയിൽ ബിജെപിയുടെ ഡോ. നാഗേഷ് കുമാറിനെതിരെ 5,240 വോട്ടുകൾക്കായിരുന്നു രാമചന്ദ്രന്റെ വിജയം.
അതേസമയം , രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് 110 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വൻ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കുകളായ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ വിള്ളലുണ്ടാക്കാൻ വിജയിക്ക് സാധിച്ചു.
നിലവിൽ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിഞ്ഞതോടെ, സർക്കാരുണ്ടാക്കാൻ വിജയിയുടെ ടിവികെയും എഐഎഡിഎംകെയും തമ്മിൽ ധാരണയുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് മേൽ സിനിമാ താരം കൂടിയായ വിജയ് നേടിയ ഈ വിജയം ചരിത്രപരമായ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.
Story Summary: The Tamil Nadu Assembly Election results delivered a massive shock as Vijay’s TVK emerged as the single largest party with 110 seats, leading to the defeat of CM M.K. Stalin. Amidst this wave, the Left parties managed to secure four seats (two each for CPM and CPI) as part of the DMK alliance.

