കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെയും ‘ലിവിംഗ് വാട്ടേഴ്സ്’ എന്ന സ്ഥാപനത്തിനെതിരെയും മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് സമിതി സെക്രട്ടറിഅറിയിച്ചു.(Complaint of attempt to hang sixth grader upside down, Child Welfare Committee says strict action against institution)
ശിശുക്ഷേമ സമിതി പ്രതിനിധികൾ നേരിട്ടെത്തി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സ്ഥാപനത്തിലെ മറ്റ് കുട്ടികളിൽ നിന്നും സമിതി മൊഴിയെടുക്കും. കുട്ടികൾ സുരക്ഷിതമായ സാഹചര്യത്തിലാണോ കഴിയുന്നത് എന്ന് ഉറപ്പുവരുത്തുമെന്നും, വീഴ്ചകൾ കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ പാചകക്കാരൻ, വാർഡൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ക്രൂരമായി ശിക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

