തിരുവനന്തപുരം: കേരളത്തിന്റെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.(Only hours to know who Kerala is with, Political Fronts with confidence over Assembly election results )
രാവിലെ 8 മണിക്ക് പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും. ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകൾ വോട്ടെണ്ണലിനായി സജ്ജീകരിക്കും. എട്ടേകാലോടെ ആദ്യ സൂചനകൾ ലഭ്യമാകും. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്നത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ആക്‌സിസ് മൈ ഇന്ത്യ (78-90 സീറ്റുകൾ), പീപ്പിൾ പൾസ് (75-85), സിഎൻഎൻ വോട്ട് വൈബ് (70-80) തുടങ്ങി ഭൂരിഭാഗം ഏജൻസികളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഭരണസാധ്യത തെളിഞ്ഞതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകി. വി.ഡി. സതീശനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നത് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി ഷൂട്ടിംഗ് നിർത്തിവെച്ചതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും വോട്ടെണ്ണിക്കഴിയുമ്പോൾ ചിത്രം മാറുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. ഏകദേശം 50 മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി പാർട്ടി കണക്കുകൂട്ടുന്നു. എങ്കിലും 60 സീറ്റുകളിൽ ഉറച്ച വിജയവും 30 സീറ്റുകളിൽ കടുത്ത മത്സരവും വിജയിച്ച് ഭരണത്തുടർച്ച നേടാനാകുമെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ആവർത്തിക്കുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയൻ തന്നെയാണ് ജനപ്രീതിയുള്ള നേതാവെന്നും സർവേകൾ പറയുന്നത് അനുകൂലമാകുമെന്ന് ഇടതുമുന്നണി കരുതുന്നു.
രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. വോട്ട് വിഹിതം 12 ശതമാനത്തിലേക്ക് വർധിച്ചത് തങ്ങൾക്ക് ഗുണകരമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും നടക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ കേരളത്തിന്റെ പുതിയ ഭരണസാരഥികൾ ആരെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കും.

